കൊച്ചി: ഇന്ത്യൻ പ്രവാസികളിൽ നിന്ന് ഇസിആർ (Emigration Check Required) ഡെപ്പോസിറ്റ് ഇനത്തിൽ ശേഖരിച്ച കോടിക്കണക്കിന് രൂപ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച റിട്ട് ഹർജിയിൽ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി കേരള ഹൈക്കോടതി. എൻടിവി ചെയർമാൻ മാത്തുക്കുട്ടി കടോൺ അഡ്വ. ജോസ് എബ്രഹാം മുഖേന സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഫയലിൽ സ്വീകരിച്ചാണ് ചീഫ് ജസ്റ്റീസ് സൗമെൻ സെൻ, ജസ്റ്റീസ് ശ്യാം കുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. ഇസിആർ ഡെപ്പോസിറ്റ് ഇനത്തിൽ നിലവിൽ കൃത്യമായി എത്ര തുകയുണ്ടെന്ന് പരിശോധിച്ച് ജൂലൈ 29-നകം ഹൈക്കോടതി മുമ്പാകെ സത്യവാങ്മൂലം സമർപ്പിക്കാമെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
1983 മുതൽ 2003 വരെയുള്ള കാലയളവിൽ വിദേശത്തേക്ക് പോകുന്ന ബിരുദമില്ലാത്ത ഇന്ത്യൻ തൊഴിലാളികളിൽ നിന്ന് എമിഗ്രേഷൻ ക്ലിയറൻസിനായി ഒരു വശത്തേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റായി ഈടാക്കിയിരുന്നു. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ ഉൾപ്പെടെ 18 രാജ്യങ്ങളിലേക്ക് പോയ ലക്ഷക്കണക്കിന് സാധാരണക്കാരായ പ്രവാസികളാണ് ഈ തുക കെട്ടിവെച്ചത്. കൊച്ചി, തിരുവനന്തപുരം, ഡെൽഹി, മുംബൈ അടക്കമുള്ള വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരിൽ നിന്ന് 20 വർഷം കൊണ്ട് കോടിക്കണക്കിന് രൂപയാണ് കേന്ദ്രത്തിന്റെ കൈവശം എത്തിയത്.
2003-ൽ പ്രവാസി ഭാരതീയ ബീമാ യോജന നിലവിൽ വന്നതോടെ ഈ നിക്ഷേപ പദ്ധതി അവസാനിപ്പിച്ചെങ്കിലും, ഇതുവരെ എത്ര തുക ശേഖരിച്ചുവെന്നോ എത്ര തുക തിരികെ നൽകിയെന്നോ ഉള്ള വിവരങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 2006-ൽ പാർലമെന്റിൽ ഉയർന്ന ചോദ്യ പ്രകാരം ഏകദേശം 5,000 കോടി രൂപ ഈ ഇനത്തിൽ 'ഡെഡ് മണി'യായി അവശേഷിക്കുന്നുണ്ടെന്നാണ് കണക്ക്.
രാജ്യത്തെ വിവിധ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് (POE) ഓഫീസുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് യഥാർത്ഥ കണക്കുകൾ കണ്ടെത്താൻ ഒരു മാസത്തെ സമയം വേണമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഒ.എം. ശാലീന കോടതിയെ അറിയിച്ചു. ഈ പദ്ധതിയുടെ ഭാഗമായി ശേഖരിച്ച ചില സെക്യൂരിറ്റി നിക്ഷേപങ്ങൾ യഥാർത്ഥ നിക്ഷേപകർക്ക് ഇതിനകം തന്നെ തിരികെ നൽകിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
വിഷയം പലതവണ രാഷ്ട്രീയ നേതാക്കളുടെയും എംപിമാരുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചതെന്ന് മാത്തുക്കുട്ടി കടോൺ പറഞ്ഞു. പ്രവാസി തൊഴിലാളികളിൽ നിന്ന് ശേഖരിച്ച പൊതുപണത്തിന്റെ കണക്കെടുപ്പിലും സുതാര്യതയിലും നിർണായകമായ ചോദ്യങ്ങളാണ് ഈ ഹർജി ഉയർത്തുന്നത്. അർഹരായ ഗുണഭോക്താക്കൾക്ക് തുക റീഫണ്ട് ചെയ്യണമെന്നും അവകാശികളില്ലാത്ത തുക പ്രവാസികളുടെ ക്ഷേമത്തിനായി വിനിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.