സുരക്ഷിതത്വവും കെട്ടുറപ്പും പുരോഗതിയും നിറഞ്ഞ സാമൂഹികഘടന നിലനില്‍ക്കാനും വികസിക്കാനും അടിസ്ഥാനശിലയായി രാഷ്ട്രനേതാക്കള്‍ കുടുംബവ്യവസ്ഥിതിയെ കാണുന്നത്കൊണ്ടാണ് ഈ വര്‍ഷം കുടുംബവര്‍ഷമായി രാജ്യത്ത് ആഘോഷിക്കുന്നതെന്നും ഇവിടെ അധിവസിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും സുരക്ഷിതത്വവും ആത്മവിശ്വാസവും പകരുന്ന ഭരണാധികാരികളുടെ പ്രവര്‍ത്തനങ്ങള്‍ ഇമാറാത്തിനെ ഔന്നിത്യത്തിന്‍റെ പ്രകാശഗോപുരമായി പരിവര്‍ത്തിപ്പിച്ചുവെന്നും മൗലവി അബ്ദുസ്സലാം മോങ്ങം പ്രസ്താവിച്ചു. ദുബൈ മതകാര്യവകുപ്പിന്‍റെ അനുമതിയോടെ അല്‍ഖൂസ് അല്‍മനാര്‍ ഇസ്‌ലാമിക് സെന്‍ററിലെ പള്ളിയില്‍ വെച്ചുനടന്ന ഈദുല്‍ ഫിത്വര്‍ നമസ്കാരാനന്തരം പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കുടുംബ സംവിധാനത്തിന്‍റെ യഥാര്‍ത്ഥ അന്തസ്സത്തയും മൂല്യങ്ങളും നാം തിരിച്ചറിയാനും ഉള്‍ക്കൊള്ളാനുമാണ് ഈ മഹത്തായ രാജ്യം ആഗ്രഹിക്കുന്നത്. അതിമഹത്തായ ഒരു ഉടമ്പടിയുടെ അടിത്തറയില്‍ രൂപംകൊള്ളുന്ന കുടുംബങ്ങള്‍ രാജ്യത്തോടുള്ള തങ്ങളുടെ ബന്ധത്തിലും വിശ്വസ്തതയിലും അചഞ്ചലമായ കൂറും നിശ്ചയദാർഡ്യത്തോടെയുള്ള ഐക്യവും പ്രകടിപ്പിക്കുന്നു. സമൂഹത്തിന്‍റെ അജയ്യമായ പരിചയും ഉറച്ച തൂണുമാണ് ഭദ്രമായ കുടുംബസംവിധാനം, അതിലൂടെയാണ് രാഷ്ട്രഘടനയും ശക്തിപ്പെടുന്നത്, അദ്ദേഹം തുടര്‍ന്നു.


പ്രഗത്ഭരായ രാഷ്ട്രനേതാക്കള്‍ക്കും മുഴുവന്‍ ജനങ്ങള്‍ക്കും ഹൃദയംഗമമായ ഈദ് ആശംസകള്‍ നേരുന്നു. താത്കാലികമായ വെല്ലുവിളികള്‍ക്കിടയിലും സുരക്ഷിതത്വവും അഭിവൃദ്ധിയും ആസ്വദിച്ചുകൊണ്ട് നിര്‍ഭയത്തോടെ നാം നമ്മുടെ വേണ്ടപ്പെട്ടവര്‍ക്കൊപ്പം ഈദ് ആഘോഷിക്കുന്ന വേളയില്‍, മഹത്തായ ഈ രാഷ്ട്രത്തിന് നാം നമ്മുടെ ഹൃദയാന്തരങ്ങളില്‍നിന്നും സര്‍വ്വവിധ ആദരവുകളും അർപ്പിക്കുകയാണ്. ഈ രാഷ്ട്രം വെല്ലുവിളികളെ വിവേകപൂര്‍വ്വം കൈകാര്യം ചെയ്യുന്നു, ശക്തമായ പർവതത്തെപ്പോലെ അതിനെ ചെറുത്തുനിൽക്കുന്നു, ജ്ഞാനപൂർവമായ ആസൂത്രണത്തോടുകൂടി ഭരണാധികാരികൾ അവയെ കൈകാര്യം ചെയ്യുന്നു. ‘ജ്ഞാനം നൽകപ്പെടുന്നവന് തീർച്ചയായും വളരെ നന്മകൾ നൽകപ്പെട്ടിരിക്കുന്നു’ എന്ന ഖുര്‍ആന്‍വചനം ഏറെ സ്മരണീയമാണ്.
സംരക്ഷിക്കാനും സംരക്ഷിക്കപ്പെടാനും സര്‍വ്വവിധ അർഹതയുമുള്ള, വിശിഷ്ടമായ അടിത്തറയില്‍ പടുത്തുയര്‍ത്തപ്പെട്ട, സര്‍വ്വസജ്ജമായ ഭരണ സ്ഥാപനങ്ങളും വ്യ്വവസ്ഥാപിതമായ കാര്യനിര്‍വ്വഹണ സവിധാനങ്ങളുമുള്ള ഈ രാജ്യത്തെ അമൂല്യമായ രത്നങ്ങളോടാണ് പരിണിതപ്രജ്ഞർ ഉപമിക്കാറുള്ളത്. രാജ്യത്തിന്‍റെ ദൃഢനിശ്ചയത്തെ തകർക്കാൻ ശ്രമിക്കുന്നവർ പരാജയപ്പെടുമെന്ന് വിവിധ ഉദാഹരണങ്ങൾ വിവരിച്ചുകൊണ്ട് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഷാര്‍ജ അല്‍ഗുവൈര്‍ മസ്ജിദില്‍ മൗലവി ഹുസൈന്‍ കക്കാട് ഈദ് നമസ്കാരത്തിന് നേതൃത്വം നല്‍കി. ദുബൈ ദേര ദല്‍മൂഖ് മസ്ജിദില്‍ അഹമദ് മന്‍സൂര്‍ മദീനിയും നേതൃത്വം നല്‍കി. വിവിധ പള്ളികളില്‍ പ്രവാസികളായ മലയാളികള്‍ വളരെ നേരത്തെതന്നെ എത്തിച്ചേരുകയും പ്രാര്‍ഥനയില്‍ പങ്ക്ചേരുകയും പരസ്പരം ബന്ധങ്ങള്‍ പുതുക്കുകയും ഈദ് ആശംസകള്‍ കൈമാറുകയും ചെയ്തു. പ്രവാസി മലയാളികള്‍ക്ക് യു.എ.ഇ. ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ പ്രസിഡണ്ട് എ.പി. അബ്ദുസ്സമദ്, ജനറല്‍ സിക്രട്ടറി പി.എ. ഹുസൈന്‍ ഫുജൈറ, ട്രഷറര്‍ വി.കെ. സകരിയ്യ എന്നിവര്‍ ഹൃദ്യമായ ഈദ് ആശംസകൾ നേര്‍ന്നു.















































