ജിദ്ദ: രാജ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സൗദി സകാത്ത്, നികുതി, കസ്റ്റംസ് നടത്തുന്ന കർശന പരിശോധനകളിൽ വൻ വിജയം. ഒരാഴ്ചയ്ക്കിടെ വിവിധ കര, നാവിക, വ്യോമ പ്രവേശന കവാടങ്ങളിലൂടെ കടത്താൻ ശ്രമിച്ച 642 നിരോധിത വസ്തുക്കൾ അധികൃതർ പിടികൂടി.
പിടിച്ചെടുത്തവയിൽ 81 തരം മയക്കുമരുന്നുകൾ, 200 നിരോധിത വസ്തുക്കൾ, 1,392 പുകയില ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ കറൻസിയുമായി ബന്ധപ്പെട്ട എട്ട് കേസുകളും ആയുധങ്ങളും അനുബന്ധ ഉപകരണങ്ങളും കടത്താൻ ശ്രമിച്ച ആറ് കേസുകളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
രാജ്യത്തേക്കുള്ള ഇറക്കുമതിയിലും കയറ്റുമതിയിലും കർശന നിരീക്ഷണം തുടരുമെന്നും സൗദി അറേബ്യ അധികൃതർ വ്യക്തമാക്കി. കര അതിർത്തികൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
മയക്കുമരുന്ന് കടത്തോ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ സുരക്ഷാ വിഭാഗങ്ങളെയോ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിനെയോ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു. വിവരങ്ങൾ കൈമാറുന്നതിനായി ഹെൽപ്‌ലൈൻ നമ്പറും ഇമെയിൽ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
സമൂഹത്തെ നിയമവിരുദ്ധ വസ്തുക്കളിൽ നിന്ന് സംരക്ഷിക്കാനുള്ള നടപടികൾ തുടർച്ചയായി ശക്തിപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. വിവരങ്ങൾ കൈമാറാൻ 1910 എന്ന നമ്പറിലോ 1910@zatca.gov.sa എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണെന്നും അറിയിപ്പിൽ പറയുന്നു.









































