റാസൽഖൈമ: പരിസ്ഥിതി സംരക്ഷണവും സാമ്പത്തിക പുനർസംഘടനയും ലക്ഷ്യമിട്ട് സമഗ്ര ഡീകാർബനൈസേഷൻ പദ്ധതിയുമായി റാസല്‍ഖൈമ. ‘റാക് സസ്റ്റയ്നബിലിറ്റി സ്ട്രാറ്റജി 2050’ പദ്ധതി യു.എ.ഇ നെറ്റ് സീറോ 2050 ലക്ഷ്യവുമായി ഏകോപിപ്പിച്ചാണ് നടപ്പാക്കുന്നത്.
കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനായി സിമന്റ് ഉൽപാദനത്തിൽ പ്രകൃതിദത്ത ഇന്ധനങ്ങളുടെ ഉപയോഗം, ക്ലിങ്കർ ഉപയോഗം കുറയ്ക്കൽ, മാലിന്യജലത്തിന്റെ പുനരുപയോഗം തുടങ്ങിയ നടപടികൾ ശക്തിപ്പെടുത്തും. എമിറേറ്റിന്റെ ജിഡിപിയിൽ വലിയ പങ്ക് വഹിക്കുന്ന നിർമ്മാണ മേഖലയിലാണ് പ്രധാന ശ്രദ്ധ.
ഉയർന്ന കാർബൺ പുറന്തള്ളലുള്ള നിർമ്മാണ-വ്യവസായ മേഖലകളിൽ നവീകരണ നടപടികൾ നടപ്പാക്കുകയും ഊർജ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ഭാഗം. സൗരോർജ പദ്ധതികൾ വ്യാപിപ്പിച്ച് വ്യവസായ മേഖലകളിൽ ശുദ്ധ ഊർജ ഉപയോഗം വർധിപ്പിക്കാനും ലക്ഷ്യമിടുന്നു.
ജലസംരക്ഷണവും പ്രധാന അജണ്ടയിലാണ്. ഒരാൾ ദിവസത്തിൽ ശരാശരി 500 ലിറ്റർ വെള്ളം ഉപയോഗിക്കുന്ന സാഹചര്യത്തിൽ സ്മാർട്ട് മീറ്ററിംഗ്, മാലിന്യജല പുനരുപയോഗം എന്നിവ വഴി ഉപഭോഗം കുറയ്ക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. 2036ഓടെ 95% ജല പുനരുപയോഗം ലക്ഷ്യമിട്ടാണ് പദ്ധതി.
മാലിന്യ നിയന്ത്രണത്തിൽ ലാൻഡ്ഫില്ലിലേക്ക് പോകുന്ന മാലിന്യം 75% കുറയ്ക്കുകയാണ് ലക്ഷ്യം. നിർമ്മാണ മാലിന്യങ്ങൾ പുനരുപയോഗത്തിലേക്ക് തിരിച്ചുവിടുകയും വ്യവസായ സഹകരണത്തോടെ മാലിന്യത്തെ ഉൽപ്പാദന ഇൻപുട്ടായി ഉപയോഗിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു.
പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രങ്ങളായ ജബല്‍ ജെയ്സ് ഉൾപ്പെടെ ഇക്കോ ടൂറിസം വികസിപ്പിക്കാനും ഹോട്ടലുകൾക്കും കെട്ടിടങ്ങൾക്കും ഗ്രീൻ ബിൽഡിംഗ് മാനദണ്ഡങ്ങൾ നിർബന്ധമാക്കാനും പദ്ധതിയുണ്ട്.
കാലാവസ്ഥ മാറ്റത്തെ നേരിടാൻ നഗര രൂപകൽപ്പനയിലും മാറ്റങ്ങൾ കൊണ്ടുവരും. ഗ്രീൻ ഇടനാഴികൾ, ഷേഡ് സംവിധാനങ്ങൾ, ഊർജ കാര്യക്ഷമത എന്നിവ കെട്ടിട നിർമാണ ചട്ടങ്ങളിൽ ഉൾപ്പെടുത്തുന്നതിലൂടെ ഭാവി നഗര വികസനം സുസ്ഥിരമാക്കുകയാണ് ലക്ഷ്യം.









































