ദുബൈ: സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെയും ഭീഷണികളെയും ശക്തമായി അപലപിച്ച് യു.എ.ഇ. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ രംഗത്തെത്തി. സ്കൂളുകൾ, സർവകലാശാലകൾ, ആശുപത്രികൾ, ജല ശുദ്ധീകരണ പ്ലാന്റുകൾ, ഊർജ കേന്ദ്രങ്ങൾ, ഗതാഗത സൗകര്യങ്ങൾ, താമസ മേഖലകൾ എന്നിവയെ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തിലുള്ള ആക്രമണങ്ങൾ യാതൊരു സാഹചര്യത്തിലും അംഗീകരിക്കാനോ ന്യായീകരിക്കാനോ കഴിയില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത്തരം നീക്കങ്ങൾ സാധാരണ ജനങ്ങളുടെ ജീവൻ നഷ്ടപ്പെടാൻ കാരണമാകുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും സമൂഹത്തിൽ ഭീതിയുണ്ടാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഊർജ കേന്ദ്രങ്ങൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, അന്താരാഷ്ട്ര കടൽപാതകൾ എന്നിവയെ സൈനിക ലക്ഷ്യങ്ങളാക്കുന്നത് രാജ്യങ്ങളുടെ സുരക്ഷയ്ക്കും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും ഗുരുതരമായ ഭീഷണിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതുവഴി ആഗോള വിതരണ ശൃംഖലകളും വ്യാപാര പ്രവാഹങ്ങളും തടസ്സപ്പെടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ യുദ്ധത്തിന്റെ ഭാഗമല്ലെന്നും അവയെ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാകാത്ത ‘ചുവപ്പ് രേഖ’യാണെന്നും അദ്ദേഹം ആവർത്തിച്ചു. ശത്രുതാപരമായ നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും സാധാരണക്കാരുടെ ജീവനും അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും യു.എ.ഇ ആവശ്യപ്പെട്ടു.








































