മാഡ്രിഡ്: ഇറാനെതിരായ സൈനിക ആക്രമണങ്ങളിൽ പങ്കാളികളായ അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാത ഉപയോഗിക്കാൻ വിലക്കേർപ്പെടുത്തി സ്പെയിൻ. പശ്ചിമേഷ്യയിലെ യു.എസ്-ഇസ്രായേൽ സൈനിക നീക്കങ്ങളോട് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചാണ് ഈ നിർണായക തീരുമാനം.
പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസിന്റെ നേതൃത്വത്തിലുള്ള സർക്കാർ, ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട ഒരു നടപടിക്കും സ്പെയിന്റെ മണ്ണോ ആകാശമോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ഇതിന് മുമ്പ് തന്നെ സ്പെയിനിലെ മൊറോൺ, റോട്ട എന്നിവിടങ്ങളിലുള്ള സംയുക്ത സൈനിക താവളങ്ങൾ യു.എസ് ഉപയോഗിക്കുന്നത് നിയന്ത്രിച്ചിരുന്നു.
പ്രതിരോധ മന്ത്രി മാർഗരീറ്റ റോബിൾസാണ് തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്, അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായ യുദ്ധങ്ങളിൽ സ്പെയിൻ പങ്കാളിയാകില്ലെന്നും. സമാന നിലപാട് ആവർത്തിച്ച് സാമ്പത്തിക മന്ത്രി കാർലോസ് ക്യൂർപോയും പ്രതികരിച്ചു.
ഇറാനെതിരായ യു.എസ്-ഇസ്രായേൽ നടപടികളെ ‘അവിവേകവും നിയമവിരുദ്ധവുമായ യുദ്ധം’ എന്നാണ് പ്രധാനമന്ത്രി സാഞ്ചസ് വിശേഷിപ്പിച്ചത്. ഇതിൽ അസന്തുഷ്ടനായ ഡോണൾഡ് ട്രംപ് സ്പെയിനിനെതിരെ വ്യാപാര ഉപരോധ ഭീഷണി മുഴക്കിയിട്ടുണ്ടെങ്കിലും മാഡ്രിഡ് നിലപാട് മാറ്റാൻ തയ്യാറായിട്ടില്ല.
ഇതിനിടെ, യുദ്ധവുമായി ബന്ധപ്പെട്ട നീക്കങ്ങളിൽ പങ്കാളികളാകാൻ യൂറോപ്യൻ രാജ്യങ്ങൾ പൊതുവേ മടിക്കുന്ന സാഹചര്യമാണ്. ഹോർമുസ് കടലിടുക്ക് തുറക്കാൻ സഖ്യകക്ഷികളുടെ സഹായം തേടിയ യു.എസ് അഭ്യർഥനയും യൂറോപ്യൻ രാജ്യങ്ങൾ നിരസിച്ചുവെന്നാണ് റിപ്പോർട്ടുകൾ.








































