വാഷിങ്ടൻ: ഇറാനിൽ തകർന്നു വീണ എഫ്–15 ഇ (F-15E Strike Eagle) യുദ്ധവിമാനത്തിലെ കാണാതായ പൈലറ്റിനെ സാഹസികമായ തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും ഒടുവിൽ യുഎസ് സൈന്യം വീണ്ടെടുത്തു. “ഞങ്ങൾ അവനെ തിരികെ കൊണ്ടുവന്നു” എന്ന സന്ദേശത്തോടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ലോകത്തെ ഈ വിവരം അറിയിച്ചത്. ഇറാന്റെ മണ്ണിൽ അതിക്രമിച്ചു കയറി വൈമാനികനെ രക്ഷപ്പെടുത്തിയ ഈ ദൗത്യം ഒരു ഹോളിവുഡ് ത്രില്ലറിനെ വെല്ലുന്നതായിരുന്നു.
ഇറാൻ ഒരുക്കിയ കെണി
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദക്ഷിണ ഇറാനിൽ വച്ച് അമേരിക്കയുടെ അത്യാധുനിക എഫ്-15 ഇ വിമാനം ഇറാൻ വെടിവെച്ചിട്ടത്. വിമാനം തകരും മുൻപ് പൈലറ്റും വെപ്പൺ സിസ്റ്റം ഓഫിസറും പാരച്യൂട്ട് വഴി ഇജക്ട് ചെയ്ത് രക്ഷപ്പെട്ടിരുന്നു. ഇതിൽ വെപ്പൺ സിസ്റ്റം ഓഫിസറെ അന്നുതന്നെ യുഎസ് സൈന്യം കണ്ടെത്തിയെങ്കിലും പൈലറ്റ് ഇറാൻ സൈന്യത്തിന്റെ ശക്തമായ നിയന്ത്രണത്തിലുള്ള മേഖലയിലാണ് ലാൻഡ് ചെയ്തത്. പൈലറ്റിനെ ജീവനോടെ പിടികൂടി യുഎസിനെതിരെ വിലപേശാനായിരുന്നു ഇറാന്റെ നീക്കം. ഇതിനായി വൈമാനികനെ കാട്ടിക്കൊടുക്കുന്നവർക്ക് 66,000 ഡോളർ പ്രതിമഫലവും ഇറാൻ പ്രഖ്യാപിച്ചിരുന്നു.
സിഐഎയുടെ തന്ത്രവും ‘വാർതോഗ്’ കരുത്തും
ശത്രുരാജ്യത്തിന്റെ മണ്ണിൽ 24 മണിക്കൂറിലേറെയാണ് പൈലറ്റ് ഒളിവിലിരുന്നത്. ഇറാന്റെ ശ്രദ്ധ തിരിക്കാനായി പൈലറ്റിനെ കരമാർഗ്ഗം രക്ഷിക്കാൻ ശ്രമിക്കുന്നു എന്ന വ്യാജവാർത്ത സിഐഎ പ്രചരിപ്പിച്ചു. ഈ സമയം പൈലറ്റ് മലനിരകളിൽ ഒളിവിൽ കഴിയുകയായിരുന്നു. പൈലറ്റിന്റെ കൃത്യമായ ലൊക്കേഷൻ കണ്ടെത്തിയതോടെ എച്ച്എച്ച്–60 ഡബ്ല്യു ഹെലികോപ്റ്ററുകൾ, എ-10 വാർതോഗ് വിമാനങ്ങൾ, എഫ്-35 സ്റ്റെൽത്ത് ജെറ്റുകൾ എന്നിവയുടെ അകമ്പടിയോടെ യുഎസ് മറീനുകൾ ഇറാന്റെ മണ്ണിലേക്ക് അതിക്രമിച്ചു കയറി.
കനത്ത ഏറ്റുമുട്ടൽ; സാഹസിക മോചനം
നൂറുകണക്കിന് സ്പെഷൽ ഓപ്പറേഷൻ സൈനികരാണ് ദൗത്യത്തിൽ പങ്കെടുത്തത്. പൈലറ്റിനെ പിടികൂടാൻ എത്തിയ ഇറാന്റെ റെവല്യൂഷനറി ഗാർഡ് വാഹനവ്യൂഹങ്ങൾക്ക് നേരെ യുഎസ് പോർവിമാനങ്ങൾ ആകാശത്തുനിന്ന് കനത്ത ആക്രമണം അഴിച്ചുവിട്ടു. വെടിയുണ്ടകൾക്കും മിസൈലുകൾക്കും ഇടയിലൂടെ പൈലറ്റിനെ സുരക്ഷിതമായി ഹെലികോപ്റ്ററിൽ കയറ്റി സൈന്യം മടങ്ങി. പൈലറ്റ് പിടിയിലായിരുന്നെങ്കിൽ അത് യുദ്ധത്തിന്റെ ഗതി തന്നെ മാറ്റുമായിരുന്നുവെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. ഒരു സൈനികന് പോലും പരിക്കേൽക്കാതെ ദൗത്യം പൂർത്തിയാക്കിയത് അമേരിക്കയ്ക്ക് വലിയ അഭിമാനമായി.









































