ദുബൈ: ലോക നിലവാരത്തിലുള്ള തീരദേശ വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താൻ ലക്ഷ്യമിട്ട് ദുബൈയിലെ അൽ മംസാർ കോർണിഷിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. പദ്ധതിയുടെ 88 ശതമാനം ഇതിനകം പൂർത്തിയായതായി അധികൃതർ അറിയിച്ചു.
ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ മർവാൻ അഹമ്മദ് ബിൻ ഗലിത പദ്ധതി സ്ഥലം സന്ദർശിച്ച് പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. മുതിർന്ന ഉദ്യോഗസ്ഥർ, പ്രോജക്ട് മാനേജർമാർ, എൻജിനീയറിങ് ടീമംഗങ്ങൾ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
നിശ്ചിത സമയപരിധിക്കുള്ളിൽ പദ്ധതി പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എമിറേറ്റിലെ പൊതു ബീച്ചുകളുടെ നിലവാരം പുനർനിർവചിക്കുന്നതിൽ നിർണായകമായ ചുവടുവെപ്പാണ് മംസാർ കോർണിഷ് വികസന പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാസ്തുവിദ്യാ മികവും പരിസ്ഥിതി സംരക്ഷണവും ഏകോപിപ്പിച്ച ഒരു പുതിയ തലമുറ തീരദേശ ലക്ഷ്യസ്ഥാനം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. താമസക്കാരുടെയും സന്ദർശകരുടെയും സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കുന്നത്.
സ്ത്രീകൾക്കായി പ്രത്യേക ബീച്ചുകൾ, രാത്രി നീന്തൽ സൗകര്യങ്ങൾ, സ്വകാര്യത ഉറപ്പാക്കാൻ ചുറ്റുമതിൽ എന്നിവയും ഉൾപ്പെടെ നിരവധി സംവിധാനങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ ആരോഗ്യ സേവനങ്ങൾ, സമഗ്ര അടിസ്ഥാന സൗകര്യങ്ങൾ, ഭക്ഷ്യ-പാനീയ ഔട്ട്‌ലെറ്റുകൾ എന്നിവയും സജ്ജമാക്കും.
നടത്തം, ജോഗിങ്, സൈക്ലിങ് പാതകൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, ഫിറ്റ്‌നസ് മേഖലകൾ, ബീച്ച് കായിക വിനോദങ്ങൾ, മേൽക്കൂരയോടുകൂടിയ ഇരിപ്പിടങ്ങൾ, സ്കേറ്റ് പാർക്ക് എന്നിവയും ഉൾപ്പെടുത്തി വിനോദ സൗകര്യങ്ങൾ കൂടുതൽ സമ്പുഷ്ടമാക്കും.








































