കണ്ണൂർ ∙ അഞ്ചരക്കണ്ടി ഡെന്റൽ കോളജിനെ ചുറ്റിപ്പറ്റി ഗുരുതര ആരോപണങ്ങൾ ഉയരുന്നു. അധ്യാപകനായ ഡോ. എം.കെ. റാം വിദ്യാർത്ഥികളെ സ്ഥിരമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി വിദ്യാർത്ഥികൾ വെളിപ്പെടുത്തി.
പരീക്ഷക്കിടയിൽ ഉത്തരക്കടലാസ് വലിച്ചെറിയുകയും, ചോദ്യം ചെയ്താൽ ആൺകുട്ടികളെ വിളിച്ച് മർദിപ്പിക്കുമെന്ന ഭീഷണിയും ഉണ്ടായിരുന്നുെന്നാണ് ഒരു വിദ്യാർത്ഥിനിയുടെ ആരോപണം. ഇത്തരം സംഭവങ്ങൾ പലതവണ ഉണ്ടായിട്ടുണ്ടെന്നും മുൻപ് പരാതി നൽകിയിരുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നു.
നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടും ഈ സംഭവങ്ങൾക്ക് ബന്ധമുണ്ടോയെന്ന സംശയമാണ് ഉയരുന്നത്. വിദ്യാർത്ഥികൾക്കിടയിൽ വലിയ മാനസിക സമ്മർദവും ഭീതിയും നിലനിന്നിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ജാതി അധിക്ഷേപം ഉൾപ്പെടെയുള്ള ആരോപണങ്ങളും പുറത്തുവന്നതോടെ വിഷയം കൂടുതൽ ഗൗരവമായി മാറി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി വിദ്യാർത്ഥി യൂണിയനുകൾ രംഗത്തെത്തി. KSU അടക്കമുള്ള സംഘടനകൾ കോളജിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ആരോപണ വിധേയനായ അധ്യാപകനെ സസ്പെൻഡ് ചെയ്യുകയും കർശന നടപടി സ്വീകരിക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.
കോളജ് അധികൃതരും ബന്ധപ്പെട്ട വകുപ്പുകളും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നാണ് സൂചന.













































