കുവൈത്ത് സിറ്റി: മേഖലക്കകത്തോ പുറത്തോ നടക്കുന്ന ഏതൊരു സംഘർഷത്തിലും തങ്ങൾ കക്ഷിയല്ലെന്നും, ഒരു രാജ്യത്തിനെതിരെയും ആക്രമണം നടത്താൻ തങ്ങളുടെ ഭൂപ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും കുവൈത്ത് മന്ത്രിസഭ വ്യക്തമാക്കി. നിഷ്പക്ഷത, അന്താരാഷ്ട്ര നിയമങ്ങൾ, നല്ല അയൽരാജ്യ ബന്ധം എന്നിവ അടിസ്ഥാനമാക്കിയ മിതമായ വിദേശനയമാണ് രാജ്യം പിന്തുടരുന്നതെന്നും മന്ത്രിസഭ ആവർത്തിച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ച യോഗത്തിലാണ് ഈ നിലപാട് വ്യക്തമാക്കിയത്.
കുവൈത്തിലെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാനും അനുബന്ധ മിലീഷ്യകളും നടത്തിയ ഡ്രോൺ ആക്രമണങ്ങളെ മന്ത്രിസഭ ശക്തമായി അപലപിച്ചു. ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെയും മാനുഷിക നിയമത്തിന്റെയും യു.എൻ ചാർട്ടറിന്റെയും ലംഘനമാണെന്ന് വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളെ ഇത്തരം നീക്കങ്ങൾ ദുർബലപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകി.
കുവൈത്തിനും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഉടൻ നിർത്തണമെന്ന് ഇറാനോട് ആവശ്യപ്പെട്ട മന്ത്രിസഭ, ഐക്യരാഷ്ട്രസഭ ചാർട്ടർ ആർട്ടിക്കിൾ 51 പ്രകാരം പ്രകാരം സ്വയം പ്രതിരോധത്തിനുള്ള അവകാശം നിലനിർത്തുന്നുവെന്നും വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ, പരമാധികാരം, സ്ഥിരത എന്നിവ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു. സൗദി അറേബ്യയിലെ ഊർജ്ജ സൗകര്യങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെയും മന്ത്രിസഭ അപലപിച്ചു.
അതോടൊപ്പം ലബനാനിൽ ഇസ്രായേൽ നടത്തുന്ന ഭീകരമായ ആക്രമണങ്ങളെയും മന്ത്രിസഭ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമത്തിന്റെയും യു.എൻ രക്ഷ കൗൺസിൽ പ്രമേയത്തിന്റെയും നഗ്നമായ ലംഘനമാണ് ഇസ്രായേൽ നടപടികൾ. മേഖലയിലെ സംഘർഷം ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഇസ്രായേൽ ആക്രമണങ്ങൾ ദുർബലപ്പെടുത്തുമെന്നും മന്ത്രിസഭ പറഞ്ഞു.
ലബനാനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച കുവൈത്ത്, മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ഇസ്രായേലിന്റെ നടപടികൾക്കെതിരെ നടപടി സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹത്തെയും യു.എൻ സുരക്ഷാ കൗൺസിലിനെയും ആഹ്വാനം ചെയ്യുകയും ചെയ്തു.








































