ചെന്നൈ: വനിതാ സംവരണത്തിന്റെ പേരിൽ മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ തമിഴ്നാട് ജനതയെ അഭിനന്ദിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്ത്. ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനാകാതെ ബിൽ തള്ളപ്പെട്ടതോടെ പ്രതിപക്ഷം ഇത് വലിയ രാഷ്ട്രീയ വിജയമായി വിലയിരുത്തുന്നു.
‘ടി.എൻ പോരാടി. ടി.എൻ വിജയിച്ചു. അതിർത്തി നിർണ്ണയം പ്രാതിനിധ്യത്തെക്കുറിച്ചാണ്, ഇന്ത്യയുടെ ജനാധിപത്യത്തിൽ ആർക്കാണ് ശബ്ദം ലഭിക്കുന്നത് എന്നതിനെക്കുറിച്ചാണ്. അത് യൂണിയനെ ശക്തിപ്പെടുത്തണം, അതിന്റെ സന്തുലിതാവസ്ഥ ദുർബലപ്പെടുത്തരുത്. പെരിയാറിന്റെ നിർദേശവും അണ്ണയുടെ പ്രചോദനവും കലൈഞ്ജറുടെ ശക്തിയും ഉൾക്കൊണ്ട് തമിഴ്‌നാട് എല്ലായ്പ്പോഴും നീതിക്കും അന്തസ്സിനും ഫെഡറലിസത്തിനും വേണ്ടി നിലകൊണ്ടിട്ടുണ്ട്. തെക്ക് ഐക്യത്തോടെ നിലകൊണ്ടു. അതിന്റെ ശബ്ദം കേൾപ്പിച്ചു. ജനാധിപത്യം വിജയിച്ചു.’ -എം.കെ. സ്റ്റാലിൻ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി ബില്ലിനെ എതിർത്തതോടെയാണ് കേന്ദ്രത്തിന്റെ നീക്കം തടഞ്ഞത്. പാർലമെന്റിൽ ബില്ലിനെതിരെ വോട്ട് ചെയ്ത എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും സ്റ്റാലിൻ നന്ദി രേഖപ്പെടുത്തി. അതേസമയം, മണ്ഡല പുനർനിർണയം എന്ന ആശയം തന്നെ ഡി.എം.കെ എതിർക്കുന്നില്ലെന്നും, എന്നാൽ അത് “ന്യായമായ രീതിയിൽ” നടപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുന്ന രീതിയിലുള്ള നടപടികൾ അംഗീകരിക്കാനാകില്ലെന്നാണ് നിലപാട്.
ഇതിന് മുമ്പ് കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ സ്റ്റാലിൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കറുത്ത വസ്ത്രം ധരിച്ച് ഡീലിമിറ്റേഷൻ ബില്ലിന്റെ പകർപ്പ് കത്തിച്ചായിരുന്നു പ്രതിഷേധം.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുന്ന സമയത്താണ് ഈ രാഷ്ട്രീയ നീക്കങ്ങളും പ്രതികരണങ്ങളും സംസ്ഥാന രാഷ്ട്രീയത്തിൽ ചൂടേകുന്നത്.













































