വടകര: വടകരയിൽ കാണാതായ ആയഞ്ചേരി സ്വദേശി വിഷ്ണു സഹോദരങ്ങൾക്ക് അയച്ച സന്ദേശങ്ങൾ പുറത്ത്. ലോൺ ആപ്പിൽ നിന്നും ബ്ലേഡ് മാഫിയയിൽ നിന്നും വിഷ്ണു പണം വായ്പ എടുത്തിരുന്നു. ഇരുകൂട്ടരിൽ നിന്നും ഭീഷണിയുണ്ടെന്ന് സന്ദേശത്തിൽ പറയുന്നു.
സന്ദേശങ്ങളിൽ ലോൺ ആപ്പിൽ നിന്ന് 10,000 രൂപ വായ്പ എടുത്തതും അത് തിരിച്ചടക്കാൻ കഴിയാതായതോടെ ഭീഷണികൾ ആരംഭിച്ചതും വ്യക്തമാകുന്നു. പണം അടച്ചില്ലെങ്കിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ച് അപമാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിഷ്ണു വ്യക്തമാക്കുന്നു.
ഈ സമ്മർദ്ദം മൂലം വിഷ്ണു പിന്നീട് ബ്ലേഡ് മാഫിയയിൽ നിന്ന് 65,000 രൂപ കൂടി കടമെടുത്തു. പലിശ കൂട്ടിച്ചേർന്നതോടെ ഇത് ഏകദേശം ഒരു ലക്ഷം രൂപയായി വർധിച്ചെന്നും, തനിക്ക് കടുത്ത മാനസിക സമ്മർദ്ദം അനുഭവപ്പെടുന്നതായും സഹോദരനോട് അയച്ച സന്ദേശത്തിൽ പറയുന്നു.
“ജോലിക്ക് പോകാത്തതിന്റെ കാരണം അമ്മയോട് പറയണം” എന്നും, “ഞാൻ തിരിച്ചെത്തിയ ശേഷം കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാം” എന്നും പറഞ്ഞാണ് വിഷ്ണുവിന്റെ സന്ദേശം അവസാനിക്കുന്നത്. അതിന് ശേഷം അദ്ദേഹവുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് വിഷ്ണുവിനെ കാണാതായത്. ഏഴ് ദിവസം പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിച്ചിട്ടില്ല. അവസാനമായി കാസർകോഡ് ഭാഗത്താണ് മൊബൈൽ ഫോൺ സിഗ്നൽ ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ ലോൺ ആപ്പ് സംഘങ്ങളും ബ്ലേഡ് മാഫിയയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സൈബർ വിഭാഗത്തിന്റെ സഹായത്തോടെയും ഫോൺ ഡാറ്റയുടെ അടിസ്ഥാനത്തിലും അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.









































