സുസ്ഥിരമായ വളർച്ചാനിരക്കും മികച്ച നിക്ഷേപക പങ്കാളിത്വവുമാണ് നേട്ടത്തിന് വേഗതപകർന്നതെന്ന് എം.എ യൂസഫലി
അബുദാബി : ലുലു റീട്ടെയ്ൽ ഹോൾഡിങ്ങ്സിന്റെ രണ്ടാമത് വാർഷിക യോഗത്തിൽ, നിക്ഷേപകർക്കായി വമ്പൻ പ്രഖ്യാപനം. ലുലു ഓഹരി ഉടമകൾക്ക് 2025 സാമ്പത്തിക വർഷത്തിൽ 1627 കോടി രൂപയുടെ (723 മില്യൺ ദിർഹം) ഡിവിഡന്റ് നൽകും. അബുദാബിയിൽ ചേർന്ന വാർഷിക പൊതുയോഗമാണ് (AGM) തീരുമാനം അംഗീകരിച്ചത്. 2025 സാമ്പത്തിക വർഷത്തിലെ അവസാന രണ്ട് പാതങ്ങളിലേതായി 923 കോടി രൂപയുടെ ( 361.5 മില്യൺ ദിർഹം) ഡിവിഡന്റ് നൽകാനും തീരുമാനമായി.
ജിസിസിയിലെ വിപുലമായ പദ്ധതികളും, മികച്ച വിൽപ്പനനേട്ടവും, ഡിജിറ്റൽ ഇ കൊമേഴ്സ് രംഗത്തെ ഉയർന്ന വളർച്ചാനിരക്കും നേട്ടത്തിന് വേഗത പകർന്നു.


2025 സാമ്പത്തിക വർഷത്തിൽ 7.9 ബില്യൺ ഡോളറിന്റെ വരുമാനം നേടി.4.1 ശതമാനത്തിന്റെ വർധനവ്.
ദീർഘകാല അടിസ്ഥാനത്തിലുള്ള സുസ്ഥിരമായ വളർച്ചാനിരക്കും മികച്ച നിക്ഷേപക പങ്കാളിത്വവുമാണ് നേട്ടത്തിന് വേഗതപകർന്നതെന്നും നിക്ഷപേകർക്ക് ഏറ്റവും മികച്ച നേട്ടം നൽകുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. കൂടുതൽ വിപുലമായ വികസന പദ്ധതികളാണ് ജിസിസിയിൽ ലുലു നടപ്പാക്കുന്നതെന്നും, ഡിജിറ്റൽ ഇ കൊമേഴ്സ് രംഗത്തും വലിയ മുന്നേറ്റമാണ് നടത്തുന്നതെന്നും അദേഹം പറഞ്ഞു.
മെയ് 1 ആണ് ലുലു റീട്ടെയ്ൽ എക്സ്-ഡിവിഡന്റ് തീയതി. മെയ് 23ന് ഡിവിഡന്റ് വിതരണം ചെയ്യും.










































