തിരുവനന്തപുരം: കൊടുംചൂടിൽ രാത്രികാലങ്ങളിൽ ഉൾപ്പെടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങും വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തുന്നതിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും “പവർകട്ട് ഇല്ലാത്ത കേരളം” എന്ന സർക്കാരിന്റെ അവകാശവാദം ചോദ്യം ചെയ്യപ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി ബില്ലിനെ പോലും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചവരാണ് ഇപ്പോൾ നിസഹായരായി നോക്കി നിൽക്കുന്നത്. അപ്രഖ്യാപിത ലോഡ് ഷെഡിങ് ഉടൻ പിൻവലിക്കണം. ജനങ്ങളെ വെല്ലുവിളിച്ച് വൈദ്യുതി നിയന്ത്രണം തുടർന്നാൽ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി.
വൈദ്യുതി പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെയും വൈദ്യുതി ബോർഡിന്റെയും തെറ്റായ തീരുമാനങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കുറഞ്ഞ നിരക്കിൽ ദീർഘകാല വൈദ്യുതി വാങ്ങുന്നതിനുള്ള കരാറുകൾ ഉണ്ടാക്കിയിരുന്നുവെന്നും, അത് റദ്ദാക്കിയതോടെയാണ് നിലവിലെ പ്രശ്നങ്ങൾ ഉണ്ടായതെന്നും സതീശൻ പറഞ്ഞു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കുറഞ്ഞവിലയ്ക്ക് ദീർഘകാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള കരാർ ഒപ്പിട്ടിരുന്നു. 465 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് ശരാശരി നാലുരൂപ 29 പൈസയ്ക്ക് വാങ്ങാനുള്ള കരാറാണ് അഴിമതി മാത്രം ലക്ഷ്യമിട്ട് പിണറായി സർക്കാർ റദ്ദാക്കിയത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഏകദേശം 465 മെഗാവാട്ട് വൈദ്യുതി കുറഞ്ഞ നിരക്കിൽ വാങ്ങാൻ കരാർ ഉണ്ടായിരുന്നുവെന്നും, പിന്നീട് അത് റദ്ദാക്കിയത് ഗുരുതരമായ പിഴവായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
സാമാന്യ ബുദ്ധിയുള്ള ആരും ചെയ്യാത്ത നടപടിയാണ് ദീർഘകാല വൈദ്യുതി പർച്ചേസ് കരാർ റദ്ദാക്കൽ. അഴിമതി ലക്ഷ്യമിട്ടുള്ള ഈ തീരുമാനം റെഗുലേറ്ററി കമ്മിഷന്റേതായിരുന്നെങ്കിലും കെ.എസ്.ഇ.ബിക്കും സർക്കാരിലെ ഉന്നതർക്കും പങ്കുണ്ട്. കരാർ അട്ടിമറിച്ചതിൽ സി.പി.എം നേതൃത്വത്തിന്റെ ഇടപെടലുമുണ്ട്. സർക്കാർ പറയുന്നത് എന്തും ചെയ്യുന്നവരാണ് റെഗുലേറ്ററി കമ്മിഷൻ എന്നും സതീശൻ പറഞ്ഞു.
ദീർഘകാല കരാറുകൾ തുടർന്നിരുന്നെങ്കിൽ ഇപ്പോഴുള്ള ലോഡ് ഷെഡ്ഡിങും നിരക്ക് വർധനയും ഒഴിവാക്കാനായേനെയെന്നും സതീശൻ ചൂണ്ടിക്കാട്ടി. 2040 വരെ കേരളത്തിന് 4 രൂപ നിരക്കിൽ വൈദ്യുതി നൽകാനുള്ള ബാധ്യതയിൽനിന്ന് കമ്പനികളെ രക്ഷിക്കുകയാണ് യഥാർഥത്തിൽ റെഗുലേറ്ററി കമ്മിഷനും കെ.എസ്.ഇ.ബിയും സർക്കാരും ചെയ്തത്. ഇതിലൂടെ ബോർഡിന് നഷ്ടമുണ്ടായപ്പോഴും 2000 കോടി രൂപയാണ് കമ്പനികൾക്ക് ലാഭമുണ്ടായത്. ഇതിന്റെ വിഹിതം ആർക്കൊക്കെ കിട്ടിയെന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്.
സർക്കാരിന്റെ ഇടപെടലും റെഗുലേറ്ററി കമ്മിഷന്റെ നടപടികളും പരിശോധിക്കേണ്ടതുണ്ടെന്നും, അധികാരത്തിലെത്തിയാൽ ഈ വിഷയത്തിൽ അന്വേഷണം നടത്തുമെന്നും സതീശൻ വ്യക്തമാക്കി.











































