തിരുവനന്തപുരം: ഐ.എസ്.ആർ.ഒയുടെ അന്തരീക്ഷ പഠന ഉപകരണം ജനവാസ മേഖലയിൽ പതിച്ചത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. പള്ളിക്കൽ-പാരിപ്പള്ളി റോഡിൽ കെട്ടിടം മുക്ക് ജങ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. റോഡിലൂടെ പോവുകയായിരുന്ന ബൈക്ക് യാത്രികരുടെ പുറത്തേക്കാണ് ഉപകരണം വീണത്.
ഹൈഡ്രജൻ ബലൂണിൽ ഘടിപ്പിച്ച് അന്തരീക്ഷത്തിലേക്ക് വിട്ട ഉപകരണം ബലൂൺ പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു. വീണതിന് ശേഷവും ഉപകരണത്തിനുള്ളിലെ മോട്ടർ പ്രവർത്തിച്ചുകൊണ്ടിരുന്നത് കണ്ടത് നാട്ടുകാരെ ഭയപ്പെടുത്തുകയായിരുന്നു. എന്നാൽ പരിശോധിച്ചപ്പോൾ ഇത് ഐ.എസ്.ആർ.ഒയുടെ പഠന ഉപകരണമാണെന്ന് തിരിച്ചറിഞ്ഞു. “പൊട്ടിത്തെറിക്കില്ല, അപകടമില്ല” എന്ന മുന്നറിയിപ്പും ഉപകരണത്തിൽ രേഖപ്പെടുത്തിയിരുന്നു.
ഭാരം കുറഞ്ഞതിനാൽ ബൈക്ക് യാത്രികർക്ക് പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. കാലാവസ്ഥാ പഠനങ്ങൾക്കായി ഐ.എസ്.ആർ.ഒ ഇത്തരം ഹൈഡ്രജൻ ബലൂണുകൾ പതിവായി വിടാറുണ്ട്. മഴ, കാറ്റ്, മിന്നൽ, ന്യൂനമർദം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനാണ് ഇവ ഉപയോഗിക്കുന്നത്.
സാധാരണയായി ഇത്തരം ഉപകരണങ്ങൾ പഠനശേഷം കടലിലേക്കാണ് പതിക്കുന്നത്. എന്നാൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ദിശ മാറി കരയിലേക്ക് എത്തിയതാണെന്നാണ് വിലയിരുത്തൽ. ചെറിയ മോട്ടർ ഘടിപ്പിച്ച യന്ത്രമായതിനാൽ അപകടസാധ്യത കുറവാണെന്ന് അധികൃതർ വ്യക്തമാക്കി.
പള്ളിക്കൽ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച ഉപകരണം പിന്നീട് അധികൃതർക്ക് കൈമാറി.









































