മുട്ടിൽ: വയനാട് മുട്ടിൽ സൗത്ത് വില്ലേജിൽ 2021ൽ നടന്ന അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് മുൻ ജില്ലാ കലക്ടർ ഉൾപ്പെടെ ആറുപേർക്ക് വക്കീൽ നോട്ടീസ് അയച്ചു. സംഭവസമയത്ത് കലക്ടറായിരുന്ന ഡോ. അദീല അബ്ദുള്ള ഉൾപ്പെടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കാണ് നോട്ടീസ് നൽകിയത്.
സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രഞ്ജിത്ത് കുമാർ, മുൻ ഡി.എഫ്.ഒ അജിത് കെ. രാമൻ, വൈത്തിരി മുൻ തഹസിൽദാർ ടി.പി. ഹാരിസ്, മേപ്പാടി റേഞ്ച് മുൻ ഫോറസ്റ്റ് ഓഫീസർ കെ. ഷമീർ, നിലവിലെ റേഞ്ച് ഓഫീസർ ബിജു എന്നിവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. മീനങ്ങാടി സ്വദേശിയായ ലെന്നി സ്റ്റാൻസ് ജേക്കബ് അഡ്വ. പി.ടി. രാജേഷ് മുഖേനയാണ് നടപടി സ്വീകരിച്ചത്.
പ്രധാന ആരോപണങ്ങൾ:
- അനധികൃതമായി മുറിച്ച ഈട്ടി മരക്കഷണങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ വർഷങ്ങൾ കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല
- എറണാകുളത്ത് പിടിച്ചെടുത്ത 54 ഈട്ടി തടികൾ ഇനിയും കണ്ടുകെട്ടിയിട്ടില്ല
- കുപ്പാടി ടിംബർ ഡിപ്പോയിലേക്ക് മാറ്റിയ മരങ്ങളുടെ സംരക്ഷണത്തിൽ വീഴ്ച
- കോടതി ഉത്തരവുകൾ ഉണ്ടായിട്ടും മതിയായ നടപടികൾ സ്വീകരിച്ചില്ല
നോട്ടീസിലെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കാത്ത പക്ഷം ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ വ്യക്തമാക്കി.
2020ൽ ഇറക്കിയ സർക്കാർ ഉത്തരവിനെ തുടർന്നാണ് സംസ്ഥാനത്ത് പല ഭാഗങ്ങളിലും പട്ടയഭൂമികളിൽ ഈട്ടി, തേക്ക് മരംമുറി നടന്നത്. പിന്നീട് ഈ ഉത്തരവ് സർക്കാർ തന്നെ റദ്ദാക്കിയിരുന്നു.
മുട്ടിൽ മരംമുറി കേസിലൂടെ സർക്കാർക്ക് ഏകദേശം 15 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക കണക്ക്. 68 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, പിഴ ഈടാക്കൽ നടപടികൾ പൂർണ്ണമായും പൂർത്തിയായിട്ടില്ല. ചില കേസുകളിൽ മാത്രം ഏകദേശം എട്ടുകോടിയോളം രൂപ പിഴ നിശ്ചയിച്ചിരുന്നു. ബാക്കി കേസുകളില്‍ പിഴ നിര്‍ണയം വൈകുകയാണ്
അനധികൃത മരംമുറിക്ക് മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനപ്പെടുത്തി പൊതുമുതല്‍ നശിപ്പിച്ചതിന് മീനങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ 2023 ഡിസംബര്‍ നാലിനു ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേസിൽ സഹോദരങ്ങളായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ എന്നിവർ ഉൾപ്പെടെയുള്ളവരാണ് പ്രതികൾ.









































