തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏർപ്പെടുത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ഇ.ബി. ചൊവ്വാഴ്ച വളരെ പരിമിതമായ നിയന്ത്രണങ്ങൾ മാത്രമാണ് വേണ്ടിവന്നതെന്നും ഭൂരിഭാഗം ഇടങ്ങളിലും തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കിയെന്നും ബോർഡ് അറിയിച്ചു. 116.5 ദശലക്ഷം യൂണിറ്റായിരുന്നു ചൊവ്വാഴ്ചത്തെ വൈദ്യുതി ഉപയോഗം.
റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയ 200 മെഗാവാട്ടും കേന്ദ്ര നിലയങ്ങളിൽ നിന്ന് മുടങ്ങിയിരുന്ന 200 മെഗാവാട്ടും ലഭ്യമായതോടെ പ്രതിസന്ധിക്ക് പരിഹാരമായി. മധ്യ-തെക്കൻ കേരളത്തിൽ വേനൽമഴ ലഭിച്ചെങ്കിലും വൈദ്യുതി ആവശ്യകതയിൽ വലിയ കുറവുണ്ടായിട്ടില്ല. ലൈൻ ഓവർലോഡ് കാരണം മലബാറിലെ ചിലയിടങ്ങളിലും അരീക്കോട്, മഞ്ചേരി ഭാഗങ്ങളിലും രാത്രി വൈകി ചെറിയ തോതിൽ നിയന്ത്രണം വേണ്ടിവന്നു.
അമിത ലോഡ് കാരണം വിതരണ ശൃംഖലയ്ക്ക് സമ്മർദ്ദമുണ്ടായാൽ മാത്രം അരമണിക്കൂറിൽ താഴെ നിയന്ത്രണം ഏർപ്പെടുത്താൻ ചീഫ് എഞ്ചിനീയർക്ക് നൽകിയ അനുമതിയെ പല മാധ്യമങ്ങളും ലോഡ്ഷെഡിങ് എന്ന് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും കെ.എസ്.ഇ.ബി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആയ ലോഡ്ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും വ്യക്തമാക്കി. അമിത ഉപഭോഗം മൂലം ട്രാൻസ്ഫോർമറുകൾ ട്രിപ്പാകുന്നതാണ് വൈദ്യുതി തടസ്സത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി വാങ്ങാനുള്ള കരാറുകൾക്ക് റെഗുലേറ്ററി കമ്മീഷൻ അനുമതി വൈകിപ്പിച്ചത് പ്രതിസന്ധിക്ക് കാരണമായെങ്കിലും കമ്മീഷനെതിരെ പരസ്യമായ വിമർശനത്തിന് മന്ത്രി തയ്യാറായില്ല. എന്നാൽ, അതിരപ്പള്ളി അടക്കമുള്ള പദ്ധതികൾ നടപ്പാകാത്തതിന് തടസ്സം നിൽക്കുന്നവരെ ‘ബാഗും തൂക്കി നടക്കുന്നവർ’ എന്ന് മന്ത്രി പരിഹസിച്ചു. കാലാവസ്ഥ അനുകൂലമായാൽ വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









































