അബൂദബി: സമുദ്രസുരക്ഷയും നിരീക്ഷണവും കൂടുതൽ ശക്തിപ്പെടുത്താൻ സ്വയംനിയന്ത്രിത (ഡ്രൈവറില്ലാ) ബോട്ടുകളുടെ പരീക്ഷണത്തിന് തുടക്കമിട്ട് അബൂദബി. സമുദ്ര മേഖലയിൽ സ്മാർട്ട് ഗതാഗത സംവിധാനങ്ങൾ വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി അബൂദബി സംയോജിത ഗതാഗത കേന്ദ്രം (ഐ.ടി.സി) ആണ് 23 അടി നീളമുള്ള സ്വയം നിയന്ത്രിത നിരീക്ഷണ ബോട്ട് പരീക്ഷിച്ചത്.
അബൂദബി നിക്ഷേപ ഓഫിസ്, ബ്ലൂ ഗൾഫ് ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ച് അബൂദബി ഇന്‍റിലിജന്‍റ് സിസ്റ്റംസ് കൗണ്‍സിലിന്‍റെ മേൽനോട്ടത്തിലാണ് പരീക്ഷണം നടന്നത്. മുസഫ പോലുള്ള തീരനിയന്ത്രണ കേന്ദ്രങ്ങളിൽ നിന്നാണ് ഈ ബോട്ടുകൾ നിയന്ത്രിക്കുന്നത്. ഇതിലൂടെ കടൽമേഖലയിലെ പ്രവർത്തനങ്ങൾ തത്സമയം നിരീക്ഷിക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.
സ്മാർട്ട് മൊബിലിറ്റി സംവിധാനം ശക്തിപ്പെടുത്തുകയും സമുദ്ര ഗതാഗത മേഖലയിൽ സാങ്കേതിക നവീകരണം കൈവരിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അബൂദബി മാരിടൈമുമായി സഹകരിച്ച് ജലപാതകളിലെ നിയമനടപടികളും സുരക്ഷാ നിരീക്ഷണവും കൂടുതൽ കാര്യക്ഷമമാക്കാൻ ഈ സംവിധാനങ്ങൾ സഹായകരമാകുമെന്ന് വിലയിരുത്തുന്നു.
നിർമിത ബുദ്ധി (AI) അടിസ്ഥാനമാക്കിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 2026ഓടെ അബൂദബിയെ സ്മാർട്ട് മൊബിലിറ്റിയുടെയും നവീകരണത്തിന്റെയും ആഗോള കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
ഇതിന് മുമ്പ് അഡ്‌നോക് ലോജിസ്റ്റിക്‌സ് ആന്‍ഡ് സര്‍വീസസ് 2025ന്റെ അവസാനത്തിൽ സ്വയംനിയന്ത്രിത കപ്പലുകൾ അവതരിപ്പിച്ചിരുന്നു. കൂടാതെ, അൽസീർ മറൈൻ അവതരിപ്പിച്ച ഹൈഡ്ര പോലുള്ള നിരീക്ഷണ ബോട്ടുകളും, എഡ്ജി ഗ്രൂപ്പിന്‍റെ ഭാഗമായ അബൂദബി ഷിപ്പ് ബിൽഡിംഗ് നിർമ്മിക്കുന്ന പട്രോളിംഗ് കപ്പലുകളും ഈ രംഗത്തെ മുന്നേറ്റങ്ങൾ ശക്തിപ്പെടുത്തുകയാണ്.
ഈ വർഷം ആരംഭത്തിൽ നടന്ന UMEX പ്രദർശനത്തിലും നിർമിത ബുദ്ധി ഉപയോഗിച്ച ആളില്ലാ ജലോപരിതല കപ്പലുകൾ അവതരിപ്പിച്ചിരുന്നു. സമുദ്രസുരക്ഷ ഉറപ്പാക്കുന്നതിനും പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുന്നതിനും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുമുള്ള സമഗ്ര നയത്തിന്റെ ഭാഗമായാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്.








































