ദുബായ്: നഗര ഗതാഗത വികസനത്തിലെ നിർണായക മുന്നേറ്റമായി ദുബായ് മെട്രോയുടെ ബ്ലൂ ലൈൻ തുരങ്കനിർമാണത്തിന് തുടക്കമായി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർമാണോദ്ഘാടനം നിർവഹിച്ചു. ഭാവി നഗര ഗതാഗതത്തിനുള്ള വലിയ നിക്ഷേപമാണിതെന്നും കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമായ നഗര വികസനത്തിന് ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
റോഡ് ഗതാഗത അതോറിറ്റി (ആർടിഎ)യുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ‘അൽ വുഗൈഷ’ എന്ന പേരിലുള്ള അത്യാധുനിക ബോറിങ് മെഷീൻ ഉപയോഗിച്ചാണ് തുരങ്കനിർമാണം പുരോഗമിക്കുന്നത്. 163 മീറ്റർ നീളവും 2000 ടണ്ണിലധികം ഭാരവുമുള്ള ഈ യന്ത്രം പരിസ്ഥിതി സൗഹൃദ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇന്റർനാഷണൽ സിറ്റി 1 സ്റ്റേഷനിൽ നിന്ന് മിർദിഫ്, ഓട്ടോ മാർക്കറ്റ്, അൽ വർസാൻ മേഖലകളിലേക്ക് തുരങ്കങ്ങൾ നിർമ്മിക്കും.
ആകെ 30 കിലോമീറ്റർ നീളമുള്ള ബ്ലൂ ലൈനിൽ 14.5 കിലോമീറ്റർ ഉയർന്ന പാതയിലൂടെയും 15.5 കിലോമീറ്റർ ഭൂഗർഭത്തിലൂടെയുമാണ് ട്രാക്ക് പോകുന്നത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെയും നഗരത്തിലെ ഒൻപത് പ്രധാന കേന്ദ്രങ്ങളെയും ഈ പാത ബന്ധിപ്പിക്കും. നിലവിലെ റെഡ് ലൈനും ഗ്രീൻ ലൈനുമായുള്ള ബന്ധവും ഉറപ്പാക്കും.
2029 സെപ്റ്റംബർ 9നാണ് ബ്ലൂ ലൈൻ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനുള്ള ലക്ഷ്യം. നിലവിൽ പദ്ധതിയുടെ 20 ശതമാനം ജോലികൾ പൂർത്തിയായിട്ടുണ്ട്.
ബ്ലൂ ലൈൻ പ്രവർത്തനക്ഷമമാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് ഏകദേശം 20 ശതമാനം വരെ കുറയുമെന്നാണ് വിലയിരുത്തൽ. സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി തുടങ്ങിയ മേഖലകളിലൂടെ കടന്നുപോകുന്ന ഈ പാത വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും വലിയ ആശ്വാസമാകും.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷനും ഈ പദ്ധതിയുടെ ഭാഗമായാണ് നിർമിക്കുന്നത്. സ്കിഡ്‌മോർ, ഓവിങ്‌സ് & മെരിലാണ് സ്റ്റേഷന്റെ രൂപകൽപന നിർവഹിക്കുന്നത്.
പതിനായിരത്തിലധികം തൊഴിലാളികളും നൂറുകണക്കിന് എൻജിനീയർമാരും ചേർന്നാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. ബ്ലൂ ലൈനിനൊപ്പം ഭാവിയിൽ ഗോൾഡ് ലൈൻ ഉൾപ്പെടെയുള്ള വമ്പൻ ഗതാഗത പദ്ധതികളും നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് ദുബായ് ഭരണകൂടം.









































