ഇറാൻ്റെ നടപടി രാജ്യാന്തര നിയമങ്ങളുടെ ലംഘനമെന്നും തിരിച്ചടിക്കാൻ അവകാശമുണ്ടെന്നും യുഎഇ.
അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ പ്രകോപനപരമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ യുഎഇ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക വിവരം. മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് യുഎഇ വ്യക്തമാക്കി.
സുരക്ഷയ്ക്ക് നേരെയുള്ള വെല്ലുവിളി രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പ്രാദേശിക അഖണ്ഡതയ്ക്കും നേരെയുള്ള നേരിട്ടുള്ള ഭീഷണിയാണ് ഈ ആക്രമണമെന്ന് വിദേശകാര്യ മന്ത്രാലയം (MoFA) പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇത് അപകടകരമായ സംഘർഷ വർധനവാണ്. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്നമായ ലംഘനമാണിതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
തിരിച്ചടിക്കാൻ അവകാശമുണ്ട് രാജ്യത്തിന്റെ പരമാധികാരത്തെയും ദേശീയ സുരക്ഷയെയും ബാധിക്കുന്ന യാതൊരു ഭീഷണിയും വെച്ചുപൊറുപ്പിക്കില്ലെന്ന് യുഎഇ ഭരണകൂടം വ്യക്തമാക്കി. പൗരന്മാരുടെയും വിദേശ താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി യുക്തിസഹമായ രീതിയിൽ പ്രതികരിക്കാൻ രാജ്യത്തിന് പൂർണ്ണ അവകാശമുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
ഇറാനെതിരെ കടുത്ത വിമർശനം സിവിലിയൻ കേന്ദ്രങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് എല്ലാ മാനുഷിക മൂല്യങ്ങൾക്കും നിരക്കാത്തതാണ്. ഇത്തരം ശത്രുതാപരമായ നടപടികൾ ഉടനടി അവസാനിപ്പിക്കണം. ഈ പ്രകോപനമില്ലാത്ത ആക്രമണങ്ങൾക്കും അതിന്റെ അനന്തരഫലങ്ങൾക്കും ഇറാൻ പൂർണ്ണ ഉത്തരവാദിയായിരിക്കുമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. പരിക്കേറ്റ ഇന്ത്യൻ പൗരന്മാരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.










































