അബൂദബി: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ 69 ഭക്ഷ്യസ്ഥാപനങ്ങൾ കഴിഞ്ഞ 18 മാസത്തിനിടെ അബൂദബിയിൽ അടപ്പിച്ചതായി അബൂദബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) അറിയിച്ചു. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്.
അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025 വർഷത്തിൽ മാത്രം 55 ഭക്ഷ്യസ്ഥാപനങ്ങളാണ് പൂട്ടിച്ചത്. 2026 ജനുവരി മുതൽ ഏപ്രിൽ 30 വരെയുള്ള നാല് മാസത്തിനിടെ 14 സ്ഥാപനങ്ങൾക്കെതിരെയും സമാന നടപടി സ്വീകരിച്ചു. നിരവധി തവണ മുന്നറിയിപ്പുകളും നിർദേശങ്ങളും നൽകിയിട്ടും കണ്ടെത്തിയ വീഴ്ചകൾ പരിഹരിക്കാൻ തയ്യാറാകാതിരുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് കർശന നടപടിയെടുത്തത്.
പരിശോധനകളിൽ ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന സ്ഥലങ്ങളിൽ പ്രാണികളുടെയും ഈച്ചകളുടെയും സാന്നിധ്യം കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. കൂടാതെ കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വിൽപ്പന നടത്തൽ, ഭക്ഷ്യസംഭരണവുമായി ബന്ധപ്പെട്ട ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയ ഗുരുതര നിയമലംഘനങ്ങളും പല സ്ഥാപനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷ സംബന്ധിച്ച നിയമങ്ങൾ കർശനമായി നടപ്പാക്കുന്നത് പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായാണെന്ന് അധികൃതർ അറിയിച്ചു. ഭക്ഷ്യസ്ഥാപനങ്ങൾ നിശ്ചിത സുരക്ഷാ-ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ തുടരുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും അബൂദബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു.













































