അബൂദബി: മാളുകളിലെ പാർക്കിങ് അനുഭവം കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും മാറ്റാൻ അബൂദബിയിലെ മുഷ്‌രിഫ് മാളിൽ അത്യാധുനിക എ.ഐ അധിഷ്ഠിത ‘ഫ്രീ ഫ്ലോ പെയ്ഡ് പാർക്കിങ്’ സംവിധാനം നടപ്പാക്കുന്നു. ജൂൺ 23 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ സംവിധാനത്തിലൂടെ ടിക്കറ്റെടുക്കുന്നതിനോ പാർക്കിങ് ഫീസ് അടയ്ക്കാൻ മെഷീനുകൾക്ക് മുന്നിൽ കാത്തുനിൽക്കുന്നതിനോ ഇനി ആവശ്യമുണ്ടാകില്ല.
സ്മാർട്ട് പാർക്കിങ് രംഗത്തെ പ്രമുഖ സ്ഥാപനമായ ക്യൂ മൊബിലിറ്റിയും ലുലു ഗ്രൂപ്പിന് കീഴിലുള്ള ലൈൻ ഇൻവെസ്റ്റ്‌മെന്റ്സ് ആൻഡ് പ്രോപ്പർട്ടിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ സ്വയമേവ തിരിച്ചറിഞ്ഞ് പാർക്കിങ് സമയം രേഖപ്പെടുത്തുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
വാഹനം പാർക്കിങ് ഏരിയയിൽ പ്രവേശിക്കുമ്പോഴും പുറത്തുകടക്കുമ്പോഴും സ്ഥാപിച്ചിട്ടുള്ള എ.ഐ ക്യാമറകൾ നമ്പർ പ്ലേറ്റ് സ്‌കാൻ ചെയ്ത് വിവരങ്ങൾ ശേഖരിക്കും. പാർക്ക് ചെയ്ത സമയത്തിന്റെ അടിസ്ഥാനത്തിൽ പാർക്കിങ് ഫീസ് വാഹന ഉടമയുടെ ‘ദർബ്’ വാലറ്റിൽ നിന്ന് നേരിട്ട് ഈടാക്കപ്പെടും. ഇതോടെ പാർക്കിങ് മെഷീനുകളിൽ ക്യൂ നിൽക്കുകയോ എസ്‌എംഎസ് മുഖേന പണമടയ്ക്കുകയോ ചെയ്യുന്ന പതിവ് നടപടികൾ ഒഴിവാകും.
പാർക്കിങ് ഫീസ് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ പിഴ ഈടാക്കാൻ സാധ്യതയുള്ളതിനാൽ, മുഷ്‌രിഫ് മാൾ സന്ദർശിക്കുന്ന വാഹന ഉടമകൾ തങ്ങളുടെ ദർബ് വാലറ്റിൽ ആവശ്യമായ ബാലൻസ് ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു.
മാളിനുള്ളിലെ വാഹന ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കാനും പാർക്കിങ് ഏരിയകളിലെ തിരക്ക് കുറയ്ക്കാനും ഒഴിഞ്ഞ പാർക്കിങ് സ്ഥലങ്ങൾ കണ്ടെത്തുന്നത് എളുപ്പമാക്കാനും പുതിയ ഡിജിറ്റൽ സംവിധാനം സഹായിക്കുമെന്ന് ക്യൂ മൊബിലിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് കർമസ്തജി പറഞ്ഞു.
അബൂദബിയുടെ സ്മാർട്ട് സിറ്റി വികസന പദ്ധതികൾക്ക് പുതിയ സംവിധാനം കൂടുതൽ കരുത്തേകുമെന്ന് ലൈൻ ഇൻവെസ്റ്റ്‌മെന്റ്സ് ഡയറക്ടർ വാജിബ് ഖൗരിയും അബൂദബി റീജിയണൽ ജനറൽ മാനേജർ ബിജു ജോർജും വ്യക്തമാക്കി. വിജയകരമായ നടപ്പാക്കലിന് ശേഷം അബൂദബിയിലെ മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്കും ‘ഫ്രീ ഫ്ലോ’ പാർക്കിങ് സംവിധാനം വ്യാപിപ്പിക്കാനാണ് ക്യൂ മൊബിലിറ്റിയുടെ പദ്ധതി.














































