അബുദബി: ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ നിന്ന് റോഡുകളിലേക്കോ പൊതുസ്ഥലങ്ങളിലേക്കോ മാലിന്യം വലിച്ചെറിയുന്നവർക്ക് കർശന നടപടിയുണ്ടാകുമെന്ന് അബുദബി പോലീസ് മുന്നറിയിപ്പ് നൽകി. നിയമലംഘനം നടത്തുന്നവർക്ക് 1000 ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ ആറ് ബ്ലാക്ക് പോയിന്റും ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.
യു.എ.ഇ. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 71 പ്രകാരമാണ് ഇത്തരം നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നത്. റോഡുകളിലും പൊതുസ്ഥലങ്ങളിലും ശുചിത്വം ഉറപ്പാക്കുന്നതിനും സുരക്ഷിതവും ഉത്തരവാദിത്വമുള്ളതുമായ ഡ്രൈവിങ് സംസ്കാരം വളർത്തിയെടുക്കുന്നതിനുമുള്ള ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പോലീസ് മുന്നറിയിപ്പ് ശക്തമാക്കിയിരിക്കുന്നത്.
വാഹനങ്ങളിൽ നിന്ന് മാലിന്യങ്ങൾ പുറത്തേക്ക് എറിയുന്ന സംഭവങ്ങളുടെ ദൃശ്യങ്ങളും അബുദബി പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി മോണിറ്ററിങ് ആൻഡ് കൺട്രോൾ സെന്ററിന്റെ സഹകരണത്തോടെ റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള അത്യാധുനിക നിരീക്ഷണ ക്യാമറകളുടെ സഹായം ഉപയോഗിക്കുന്നതായും അധികൃതർ വ്യക്തമാക്കി.
റോഡുകളിൽ മാലിന്യം നിക്ഷേപിക്കുന്നത് പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നതോടൊപ്പം നഗരത്തിന്റെ സൗന്ദര്യവും പൊതുജനാരോഗ്യവും പ്രതികൂലമായി ബാധിക്കുന്നതായി പോലീസ് ചൂണ്ടിക്കാട്ടി. വാഹനമോടിക്കുന്നവരും യാത്രക്കാരും പൊതുസ്ഥലങ്ങളുടെ ശുചിത്വം സംരക്ഷിക്കുന്നതിൽ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
പരിസ്ഥിതി സംരക്ഷണവും പൊതുസുരക്ഷയും ലക്ഷ്യമിട്ട് യു.എ.ഇ.യിൽ വിവിധ മേഖലകളിൽ കർശന നിയമനടപടികൾ നടപ്പാക്കിവരികയാണ്. ഇതിന്റെ ഭാഗമായാണ് റോഡുകളിലും പൊതുസ്ഥലങ്ങളിലും മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നിരീക്ഷണവും പിഴ നടപടികളും തുടരുന്നത്.














































