റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യോമയാന രംഗത്തെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തി എയർ ഇന്ത്യയും റിയാദ് എയറും തന്ത്രപ്രധാന ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇരു രാജ്യങ്ങൾക്കിടയിലെയും അന്താരാഷ്ട്ര യാത്രകൾ കൂടുതൽ സുഗമമാക്കുകയും ആഗോള തലത്തിൽ യാത്രാ ശൃംഖല വികസിപ്പിക്കുകയും ചെയ്യുന്നതാണ് പുതിയ പങ്കാളിത്തത്തിന്റെ പ്രധാന ലക്ഷ്യം.
ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയും സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയറും തമ്മിലുള്ള ഈ സഹകരണം ഡൽഹി, മുംബൈ, റിയാദ് എന്നിവിടങ്ങളെ പ്രധാന ഹബ്ബുകളാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രാ സാധ്യതകൾ വർധിപ്പിക്കും.
അന്തിമ നിയന്ത്രണാനുമതികൾ ലഭിക്കുന്നതോടെ ഇരു കമ്പനികളും ഇന്റർലൈൻ, കോഡ്ഷെയർ കരാറുകൾ നടപ്പാക്കും. ഇതിലൂടെ യാത്രക്കാർക്ക് ഒരൊറ്റ ടിക്കറ്റിൽ ഇരുകമ്പനികളുടെയും സർവീസുകൾ ഉപയോഗപ്പെടുത്തി ലക്ഷ്യസ്ഥാനങ്ങളിലെത്താൻ സാധിക്കും. കണക്റ്റിംഗ് വിമാനങ്ങളിലേക്കുള്ള യാത്രയും കൂടുതൽ എളുപ്പമാകും.
യാത്രാ സേവനങ്ങൾക്ക് പുറമെ, ഇരു വിമാനക്കമ്പനികളുടെയും ലോയൽറ്റി പ്രോഗ്രാമുകൾ പരസ്പരം പ്രയോജനപ്പെടുത്താനുള്ള അവസരവും കരാർ വഴി ലഭ്യമാക്കും. കാർഗോ സർവീസുകൾ ശക്തിപ്പെടുത്തുക, സാങ്കേതിക സഹകരണം വർധിപ്പിക്കുക, പ്രവർത്തന മികവ് മെച്ചപ്പെടുത്തുക തുടങ്ങിയ മേഖലകളിലും സംയുക്ത പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന് കമ്പനികൾ അറിയിച്ചു.
ഇന്ത്യയും സൗദി അറേബ്യയും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന വിപണികളാണെന്ന് എയർ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ കാംബെൽ വിൽസൺ പറഞ്ഞു. റിയാദ് എയറുമായുള്ള ഈ സഹകരണം യാത്രക്കാർക്ക് കൂടുതൽ ലക്ഷ്യസ്ഥാനങ്ങളും മെച്ചപ്പെട്ട യാത്രാനുഭവവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും ചലനാത്മകമായ വ്യോമയാന വിപണികളിലൊന്നാണ് ഇന്ത്യയെന്ന് റിയാദ് എയർ സി.ഇ.ഒ ടോണി ഡഗ്ലസും അഭിപ്രായപ്പെട്ടു. എയർ ഇന്ത്യയുമായുള്ള പങ്കാളിത്തം ഇന്ത്യ-സൗദി ബന്ധങ്ങൾക്ക് പുതിയ കരുത്ത് പകരുമെന്നും യാത്രക്കാർക്ക് ലോകോത്തര സേവനങ്ങൾ ലഭ്യമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള ബിസിനസ് യാത്രകൾ, വിനോദസഞ്ചാരം, പ്രവാസി കുടുംബങ്ങളുടെ യാത്രകൾ എന്നിവയ്ക്ക് പുതിയ സഖ്യം വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. നിലവിൽ എയർ ഇന്ത്യയ്ക്ക് ലോകമെമ്പാടുമുള്ള പ്രമുഖ വിമാനക്കമ്പനികളുമായി 25 കോഡ്ഷെയർ പങ്കാളിത്തങ്ങളും 120-ലധികം ഇന്റർലൈൻ കരാറുകളും നിലവിലുണ്ട്.
അതേസമയം, റിയാദ് എയർ ലണ്ടൻ ഹീത്രൂവിലേക്കുള്ള ആദ്യഘട്ട സർവീസുകൾക്കായുള്ള ടിക്കറ്റ് വിൽപന ഇതിനകം ആരംഭിച്ചിട്ടുണ്ട്. ജൂലൈയിൽ സർവീസ് ആരംഭിക്കുന്നതോടെ റിയാദ് വഴി യൂറോപ്പിലേക്കും യുകെയിലേക്കും യാത്ര ചെയ്യുന്ന ഇന്ത്യൻ യാത്രക്കാർക്ക് കൂടുതൽ പ്രീമിയം യാത്രാ ഓപ്ഷനുകൾ ലഭ്യമാകും.













































