അജ്മാൻ: അന്താരാഷ്ട്ര ഫോട്ടോഗ്രാഫി രംഗത്ത് ശ്രദ്ധേയമായ നേട്ടവുമായി ഇന്ത്യൻ ഫോട്ടോഗ്രാഫർമാർ അജ്മാൻ ഫോട്ടോഗ്രാഫി അവാർഡിൽ. ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇന്റർനാഷണൽ ഫോട്ടോഗ്രാഫി അവാർഡുമായി സഹകരിച്ച് അജ്മാൻ ഗവൺമെന്റ് മീഡിയ ഓഫീസ് സംഘടിപ്പിച്ച മത്സരത്തിന്റെ ആദ്യ പതിപ്പിലാണ് വിജയികളെ പ്രഖ്യാപിച്ചത്.
പൊതു വിഭാഗത്തിൽ ഫിലിപ്പീൻസിൽ നിന്നുള്ള ആന്റണി ഓസ്റ്റീരിയ ഒന്നാം സ്ഥാനം നേടി. ഇന്ത്യൻ ഫോട്ടോഗ്രാഫർ വലസി ഷാഹുൽ ഹമീദ് രണ്ടാം സ്ഥാനവും ഇറാഖിൽ നിന്നുള്ള മുഹമ്മദ് ഹസ്സൻ അദേൽ അൽ ജനബി മൂന്നാം സ്ഥാനവും നേടി.
ഫോട്ടോ സ്റ്റോറി വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള ഫോട്ടോഗ്രാഫർമാർ മികച്ച പ്രകടനം കാഴ്ചവച്ചു. ലാൽ നളത്ത് ഒന്നാം സ്ഥാനവും നീലിമ ആസാദ് രണ്ടാം സ്ഥാനവും അനീഷ് അശോക് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
അജ്മാൻ എമിറേറ്റിന്റെ സൗന്ദര്യവും സാംസ്കാരിക പൈതൃകവും കലാപരമായി അവതരിപ്പിച്ച കൃതികളാണ് വിജയികളായി തെരഞ്ഞെടുത്തത്. പ്രാദേശിക പരിസ്ഥിതിയും ജീവിതശൈലിയും സൃഷ്ടിപരമായ ദൃശ്യങ്ങളിലൂടെ അവതരിപ്പിക്കാനുള്ള കഴിവാണ് വിജയികളെ വേറിട്ടുനിർത്തിയതെന്ന് അവാർഡ് സംഘാടക സമിതി ചെയർമാൻ അഹമ്മദ് അൽ കാബി വ്യക്തമാക്കി. ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസുകളും സമ്മാനിച്ചു.
അവാർഡിന്റെ ഭാഗമായി ഫോട്ടോഗ്രാഫർമാർക്കായി പരിശീലന പരിപാടികളും സംഘടിപ്പിച്ചു. ‘എ ഫോട്ടോഗ്രാഫിക് വാക്ക് ഇൻ അജ്മാൻ’ എന്ന പരിപാടി അജ്മാൻ യൂത്ത് കൗൺസിലുമായി സഹകരിച്ചാണ് നടത്തിയത്. ‘ഡിസ്കവർ അജ്മാൻ’ എന്ന രണ്ടാമത്തെ പരിപാടി ദുബൈയിലെ നിക്കോൺ സ്കൂളുമായി ചേർന്നാണ് സംഘടിപ്പിച്ചത്.
ഫോട്ടോഗ്രാഫിയിലെ പുതുതലമുറ പ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, അജ്മാന്റെ പ്രകൃതിസൗന്ദര്യവും വാസ്തുവിദ്യയും സാംസ്കാരിക വൈവിധ്യവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നിവയാണ് ഈ അവാർഡിന്റെ പ്രധാന ലക്ഷ്യങ്ങൾ.







































