ദുബായ്: ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന കേന്ദ്രമായി മാറാൻ ഒരുങ്ങുന്ന ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വികസന പദ്ധതിയുടെ ഒന്നാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ നിശ്ചിത സമയക്രമത്തിൽ അതിവേഗം പുരോഗമിക്കുന്നതായി ദുബൈ സർക്കാർ അറിയിച്ചു. 2032ഓടെ വിമാന സർവിസുകൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന മെഗാ പദ്ധതിയുടെ പ്രധാന അടിസ്ഥാന നിർമാണ പ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി എനേബ്ലിങ് ജോലികൾ, റൺവേ നിർമാണം, ടെർമിനലുകളുടെയും ഗേറ്റുകളുടെയും പ്രാഥമിക അടിത്തറയിടൽ എന്നിവ വിജയകരമായി പൂർത്തീകരിച്ചതായി അധികൃതർ അറിയിച്ചു. നിലവിൽ 1,300 കോടി ദിർഹം മൂല്യമുള്ള നിർമാണ കരാറുകളാണ് വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കുന്നത്. അടുത്ത ഘട്ട നിർമാണത്തിനായി 5,500 കോടിയിലധികം ദിർഹം മൂല്യമുള്ള കരാറുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും അധികൃതർ വ്യക്തമാക്കി.
നിർമാണം പൂർണമായാൽ പ്രതിവർഷം 26 കോടിയിലധികം യാത്രക്കാരെയും 1.2 കോടി ടൺ ചരക്കുകളും കൈകാര്യം ചെയ്യാനുള്ള ശേഷി വിമാനത്താവളത്തിനുണ്ടാകും. ഇത് ലോക വ്യോമയാന മേഖലയിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായി മാറുമെന്നാണ് വിലയിരുത്തൽ.
ദുബൈയുടെ സാമ്പത്തിക അജണ്ടയായ ‘ഡി33’ പദ്ധതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും എമിറേറ്റിന്റെ ഗതാഗത-ലോജിസ്റ്റിക്സ് മേഖലകളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിലും പുതിയ വിമാനത്താവളം നിർണായക പങ്കുവഹിക്കുമെന്ന് ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം പറഞ്ഞു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DXB) യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഭാവിയിൽ വ്യോമഗതാഗത പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി ദുബൈ വേൾഡ് സെൻട്രലിലേക്ക് (DWC) മാറ്റുന്നതിനും ഈ പദ്ധതി സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബൈ എയർപോർട്സ് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂമിന്റെ വാക്കുകൾ പ്രകാരം പദ്ധതി ഇപ്പോൾ വൻതോതിലുള്ള നിർമാണ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പടിഞ്ഞാറൻ പാസഞ്ചർ ടെർമിനൽ, നാലാമത്തെ എയർക്രാഫ്റ്റ് കോൺകോഴ്‌സ്, ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ സിസ്റ്റം, അത്യാധുനിക ബാഗേജ് ഹാൻഡ്‌ലിങ് സംവിധാനം, ഡിസ്ട്രിക്റ്റ് കൂളിങ് പ്ലാന്റുകൾ എന്നിവ ഉൾപ്പെടുന്ന പ്രധാന നിർമാണ പാക്കേജുകൾ അടുത്ത ഘട്ടത്തിൽ അനുവദിക്കും.
പൂർണ സജ്ജമാകുമ്പോൾ അഞ്ച് സമാന്തര റൺവേകൾ, രണ്ട് വലിയ പാസഞ്ചർ ടെർമിനലുകൾ, ഏഴ് കോൺകോഴ്‌സുകൾ, 430ലധികം എയർക്രാഫ്റ്റ് സ്റ്റാൻഡുകൾ എന്നിവ ഉൾപ്പെടുന്ന അത്യാധുനിക സൗകര്യങ്ങളോടെയായിരിക്കും വിമാനത്താവളം പ്രവർത്തിക്കുക.
കഴിഞ്ഞ 15 മാസത്തിനിടെ നിർമാണ സൈറ്റിൽ ഒരു കോടിയിലധികം തൊഴിൽ മണിക്കൂറുകൾ പൂർത്തിയാക്കിയിട്ടുണ്ട്. 17,000ത്തിലധികം കോൺക്രീറ്റ് പൈലുകൾ സ്ഥാപിക്കുകയും 4.5 കോടി ഘനമീറ്ററിലധികം മണ്ണ് മാറ്റുകയും ചെയ്തു. കൂടാതെ 45 ലക്ഷം ഘനമീറ്റർ കോൺക്രീറ്റ് ജോലികളും ഒന്നാം ഘട്ടത്തിന്റെ ഭാഗമായ രണ്ടാമത്തെ റൺവേയുടെ നിർമാണവും പൂർത്തിയായിട്ടുണ്ട്.
നിലവിൽ 9,000 തൊഴിലാളികളാണ് പദ്ധതിയിൽ പ്രവർത്തിക്കുന്നത്. നിർമാണം കൂടുതൽ സജീവ ഘട്ടത്തിലെത്തുന്നതോടെ തൊഴിലാളികളുടെ എണ്ണം 1.2 ലക്ഷമായി ഉയരുമെന്നാണ് കണക്കുകൂട്ടൽ. ഇതിനുപുറമെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലും ദുബൈ വേൾഡ് സെൻട്രലിലുമുള്ള അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനായി 1,600 കോടി ദിർഹം മൂല്യമുള്ള മറ്റ് പദ്ധതികളും നടപ്പിലാക്കിവരികയാണ്.
ബോയിങ് 787 വൈഡ് ബോഡി വിമാനങ്ങൾ ഉൾപ്പെടെ പുതിയ വിമാനങ്ങൾ സർവീസിൽ ഉൾപ്പെടുത്താൻ ഒരുങ്ങുന്ന ഫ്ലൈ ദുബൈയുടെ ഭാവി പ്രവർത്തനങ്ങൾക്കായി ഡി.ഡബ്ല്യു.സിയിലെ ടെർമിനൽ വികസനവും ഡി.എക്‌സ്.ബിയിലെ ടെർമിനൽ റോഡുകളുടെ നവീകരണവും ഈ പദ്ധതികളുടെ ഭാഗമാണ്.













































