ദുബൈ: എമിറേറ്റിലെ ഖോർ അല്‍ മംസാര്‍ ബീച്ച് നവീകരണം പൂര്‍ത്തിയാക്കി സന്ദര്‍ശകര്‍ക്കായി തുറന്നു. അല്‍ മംസാര്‍ ബീച്ച് വികസന പദ്ധതിയുടെ ആദ്യഘട്ടമാണ് പൂര്‍ത്തിയാക്കിയത്. ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ മര്‍വാന്‍ അഹമ്മദ് ബിന്‍ ഗലിത ബീച്ചിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. 27.5 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള ബീച്ചില്‍ വിനോദം, കായികം, വിശ്രമം, വ്യായാമം എന്നിവ ഉള്‍കൊള്ളുന്ന ഒരു സംയോജിത ബീച്ച് ഫ്രണ്ട് അനുഭവങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
3.6 കിലോമീറ്ററില്‍ നീന്താനുള്ള സൗകര്യം, 300 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ നൈറ്റ് ബീച്ച്, മേഖലയിലെ ആദ്യത്തെ ഫ്ലോട്ടിങ് വാക്ക് വേ, സൈക്ലിങ്ങിനും വ്യായാമത്തിനുമായി അഞ്ചര കിലോമീറ്ററിലേറെ ട്രാക്കുകള്‍, ഔട്ട്‌ഡോര്‍ ജിം, ബീച്ച് വോളിബാള്‍ കോര്‍ട്ട്, പാഡില്‍ കോര്‍ട്ടുകള്‍, കയാക്കിങ് ഉള്‍പ്പടെയുള്ള ജല വിനോദ സൗകര്യങ്ങള്‍ എന്നിങ്ങനെ നീളുന്നു ബീച്ചിലെ സൗകര്യങ്ങൾ. നിലവില്‍ ബീച്ച് ഫ്രണ്ട് 110 ശതമാനമായും പൊതു സൗകര്യങ്ങള്‍ 400 ശതമാനമായും അടിസ്ഥാന സൗകര്യങ്ങള്‍ 340 ശതമാനമായും വര്‍ധിപ്പിച്ചു.
സുരക്ഷ ഉറപ്പാക്കുന്നതിന് 12 വീതം ലൈഫ് ഗാര്‍ഡ് ടവറുകളും എമര്‍ജന്‍സി കോള്‍ പോയിന്‍റുംകളും സജ്ജമാണ്. ഭക്ഷണ പാനീയ സ്ഥാപനങ്ങളുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കാനും ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും നിക്ഷേപ അവസരങ്ങളും നല്‍കും. നിശ്ചയദാര്‍ഢ്യമുള്ളവരെ ഉള്‍കൊള്ളുന്നതിന് വിപുലമായ സേവനങ്ങളും സൗകര്യങ്ങളും ബീച്ചില്‍ ഒരുക്കിക്കിയിട്ടുണ്ട്.
അല്‍ മംസാര്‍ കോര്‍ണിഷിലെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം 70 ലക്ഷം സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷ. എമിറേറ്റിന്റെ സമഗ്ര പൊതു ബീച്ച് വികസന പദ്ധതിക്ക് കീഴിലാണ് അല്‍ മംസാര്‍ ബീച്ചുകള്‍ വികസിപ്പിക്കുന്നത്. 300 കോടി ദിര്‍ഹം ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
അല്‍ മംസാര്‍ കോര്‍ണിഷ് , ജുമൈറ ഒന്നും രണ്ടും, ഉംസുഖീം ഒന്നും രണ്ടും ജബല്‍ അലി എന്നീ ബീച്ചുകളുടെ വികസനമാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. വിനോദസഞ്ചാരികള്‍ക്കും താമസക്കാര്‍ക്കും ഉന്നത നിലവാരത്തോടുകൂടിയുള്ള ലക്ഷ്യസ്ഥാനങ്ങള്‍ സമ്മാനിക്കാനാണ് അടിസ്ഥാന സൗകര്യങ്ങള്‍ തുടര്‍ച്ചയായി വികസിപ്പിക്കുന്നതെന്ന് ബിന്‍ ഗലിത പറഞ്ഞു.
2040ഓടെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി എമിറേറ്റിനെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. എമിറേറ്റിലെ ബീച്ചുകള്‍ ആഗോളതലത്തില്‍ പ്രശസ്തമായ നഗര, ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുക, സുഖസൗകര്യങ്ങളിലും ക്ഷേമത്തിലും സമാനതകളില്ലാത്ത അനുഭവങ്ങള്‍ നല്‍കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.













































