30,000 അടി ഉയരത്തിൽ വിമാനം പറത്തുന്നതിനിടെ പൈലറ്റിന് ദേഹാസ്വാസ്ഥ്യം; ഓക്സിജൻ നൽകി ജീവൻ രക്ഷിച്ചു
ലണ്ടൻ / ഹൈദരാബാദ്, ജൂലൈ 23, 2026:ഹൈദരാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്ന ബ്രിട്ടീഷ് എയർവേസ് വിമാനത്തിലെ മൂന്ന് പൈലറ്റുമാർക്ക് ഗുരുതരമായ ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിമാനക്കമ്പനി അന്വേഷണം ആരംഭിച്ചു. യാത്രയ്ക്കിടെ 30,000 അടി ഉയരത്തിൽ വെച്ച് ഒരു പൈലറ്റിന്റെ നില വഷളാകുകയും ഓക്സിജൻ നൽകേണ്ടി വരികയും ചെയ്തു.
ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടൻ ഹിത്രൂവിലേക്ക് പോയ BA276 വിമാനത്തിലാണ് സംഭവം. വിമാനം ആകാശത്തായിരിക്കെ പ്രധാന പൈലറ്റിന് കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തിന് ഓക്സിജൻ നൽകുകയും ലണ്ടനിൽ എത്തിയ ഉടൻ വിദഗ്ദ്ധ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു.
മറ്റ് രണ്ട് പൈലറ്റുമാർക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടെങ്കിലും, അവർ വിമാനം സുരക്ഷിതമായി ലണ്ടനിൽ ഇറക്കുകയായിരുന്നു.
വിമാനം പുറപ്പെടുന്നതിന് മുൻപ് ഹൈദരാബാദിലെ ഹോട്ടൽ ലോഞ്ചിൽ നിന്ന് പൈലറ്റുമാർ ഒന്നിച്ച് ഭക്ഷണം കഴിച്ചിരുന്നതായി വിവരമുണ്ട്. ഇതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൈലറ്റുമാരിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
തങ്ങളുടെ ജീവനക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുണ്ടെന്നും, ഹൈദരാബാദിലെ ക്രൂ താമസസൗകര്യങ്ങളെക്കുറിച്ച് പുനഃപരിശോധന നടത്തുമെന്നും ബ്രിട്ടീഷ് എയർവേസ് വക്താവ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് പൈലറ്റുമാർ സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് എയർ സേഫ്റ്റി റിപ്പോർട്ട് സമർപ്പിച്ചു. ഇതേത്തുടർന്ന് ഹൈദരാബാദിലെ ഹോട്ടൽ കരാറുകൾ മാറ്റുന്നതിനെക്കുറിച്ച് ബ്രിട്ടീഷ് എയർവേസ് ആലോചിച്ചുവരികയാണ്.
















