ഒമാൻ തീരത്തിന് സമീപം വാണിജ്യ കപ്പലുകൾക്ക് നേരെ പ്രൊജക്ടൈൽ ആക്രമണം; ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതത്തിൽ വൻ ഇടിവ്
ദുബായ് — സെപ്റ്റംബർ 2, 2026 :തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം 48 മണിക്കൂറിനിടെ രണ്ട് അന്താരാഷ്ട്ര എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം നടന്നു. സംഭവത്തിന് പിന്നാലെ ഇറാന്റെ റഡാർ, വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്ത് യുഎസ് സൈന്യം ശക്തമായ തിരിച്ചടി നൽകി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ചരക്കുനീക്കത്തെ ലക്ഷ്യമിട്ടാണ് പുതിയ ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത്. ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോയിന്റ് മാരിടൈം ഇൻഫർമേഷൻ സെന്ററാണ് (JMIC) വാണിജ്യ കപ്പലുകൾ ആക്രമിക്കപ്പെട്ട വിവരം സ്ഥിരീകരിച്ചത്.
‘ബുർഗാൻ’ എന്ന എണ്ണക്കപ്പലാണ് ആദ്യം ആക്രമിക്കപ്പെട്ടത്. ഒമാന്റെ അധീനതയിലുള്ള ജസീറത്ത് ഉം അൽ ഗനം ദ്വീപിന് സമീപം പടിഞ്ഞാറൻ ദിശയിലേക്ക് സഞ്ചരിക്കവെയായിരുന്നു കപ്പലിന് നേരെ ആക്രമണമുണ്ടായത്. തുടർന്ന് കപ്പൽ ഈ മേഖലയിൽ നങ്കൂരമിട്ടു. മണിക്കൂറുകൾക്ക് ശേഷം ഒമാനിലെ ഖസബിൽ നിന്ന് 17 നോട്ടിക്കൽ മൈൽ കിഴക്കായി സഞ്ചരിക്കുകയായിരുന്ന രണ്ടാമത്തെ ടാങ്കറിന് നേരെ മൂന്ന് പ്രൊജക്ടൈലുകൾ പതിച്ചു. ആക്രമണങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ജീവനക്കാർക്ക് പരിക്കേൽക്കുകയോ എണ്ണച്ചോർച്ച സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) വ്യക്തമാക്കി.
മേഖലയിലെ കപ്പലുകൾക്ക് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) നിരീക്ഷണ ഡ്രോണുകൾ അയക്കുകയും വിഎച്ച്എഫ് റേഡിയോ വഴി മുന്നറിയിപ്പുകൾ നൽകുകയും ചെയ്യുന്നത് പതിവായിട്ടുണ്ട്. കടലിടുക്കിലെ സുരക്ഷാ ഭീഷണി രൂക്ഷമായതോടെ സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് ചരക്കുകപ്പൽ ഗതാഗതത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകത്തെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന പാതയാണിത്.
കപ്പലുകൾക്ക് നേരെയുള്ള ഭീഷണികൾക്ക് മറുപടിയായി യുഎസ് സെൻട്രൽ കമാൻഡ് ഇറാന്റെ തീരദേശ റഡാറുകൾ, ആശയവിനിമയ കേന്ദ്രങ്ങൾ, വ്യോമപ്രതിരോധ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി. ലാരക് ദ്വീപിൽ നാവിക മൈനുകൾ വിതറാൻ തയാറാക്കി നിർത്തിയിരുന്ന ഇറാന്റെ റോക്കറ്റ് ലോഞ്ചറുകളും അമേരിക്കൻ സൈന്യം തകർത്തു. ഇതിന് പിന്നാലെ മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതോടെ ഹോർമുസ് മേഖലയിലെ സംഘർഷം കൂടുതൽ വഷളായിരിക്കുകയാണ്.










