വനിത പ്രീമിയർ ലീഗ് എലിമിനേറ്റർ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് ഏഴ് വിക്കറ്റ് ജയത്തോടെ ഫൈനലിലേക്ക് കുതിച്ചു. ഗുജറാത്ത് ജയന്റ്സ് ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം ഡൽഹി 15.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
ക്യാപ്റ്റൻ Jemimah Rodrigues 23 പന്തിൽ 41 റൺസെടുത്ത് ഇന്നിങ്സിന് താളം നൽകി. 24 പന്തിൽ 43 റൺസെടുത്ത ലിസെല്ലെ ലീയും നിർണായക സംഭാവന നൽകി. ലൗറ വോൾവാർട്ട് 32 റൺസുമായി പുറത്താകാതെ നിന്നു. ജെമിമ റോഡ്രിഗസിനാണ് പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം.
ആദ്യം ബാറ്റ് ചെയ്ത Gujarat Giants നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. 51 പന്തിൽ 62 റൺസെടുത്ത ബെത്ത് മൂണിയുടെ അർധസെഞ്ച്വറിയാണ് ഗുജറാത്തിന് ശക്തമായ സ്കോർ സമ്മാനിച്ചത്. ജോർജിയ വരേഹാം 35 റൺസും നേടി.
ഡൽഹിക്കായി ചിനെല്ലെ ഹെൻറി മൂന്ന് വിക്കറ്റും നന്ദനി ശർമ രണ്ട് വിക്കറ്റും വീഴ്ത്തി. മലയാളി താരം മിന്നുമണിയും ഒരു വിക്കറ്റ് സ്വന്തമാക്കി.
വ്യാഴാഴ്ച രാത്രി ഏഴിന് വഡോദര സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഡൽഹി ക്യാപിറ്റൽസ് Royal Challengers Bangalore നെ നേരിടും.










































