ദുബൈ: ആരോഗ്യത്തോടെയുള്ള ദീർഘായുസ് ഉറപ്പാക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ദുബൈ സർക്കാർ പുതിയ വകുപ്പായ ദുബൈ ലോഞ്ചിവിറ്റി അതോറിറ്റി പ്രഖ്യാപിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
അത്യാധുനിക ആരോഗ്യപരിചരണം, ശാരീരിക സൗഖ്യം, പ്രതിരോധ ആരോഗ്യസംരക്ഷണ പദ്ധതികൾ എന്നിവയുടെ സഹായത്തോടെ ആരോഗ്യകരമായ ദീർഘായുസിന് അനുയോജ്യമായ ലോകത്തിലെ പ്രധാന കേന്ദ്രമായി ദുബൈയെ വളർത്തിയെടുക്കുകയാണ് പുതിയ അതോറിറ്റിയുടെ പ്രധാന ലക്ഷ്യം. ആരോഗ്യരംഗത്തും ജീവിതശൈലി മെച്ചപ്പെടുത്തലിലും ആഗോള തലത്തിൽ മാതൃക സൃഷ്ടിക്കാനുള്ള ദുബൈയുടെ ദീർഘകാല കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ നീക്കം.
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദുബൈ ലോഞ്ചിവിറ്റി അതോറിറ്റിയുടെ പ്രസിഡന്റായി ചുമതലയേൽക്കും. അതോടൊപ്പം, ദുബൈ സാമ്പത്തിക-ടൂറിസം വകുപ്പിന്റെ ഡയറക്ടർ ജനറലായ ഹിലാൽ സഈദ് ആൽ അംറിയെ അതോറിറ്റിയുടെ ചെയർമാനായും നിയമിച്ചിട്ടുണ്ട്.
ആരോഗ്യരംഗത്തെ നവീന സാങ്കേതികവിദ്യകൾ, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ, ദീർഘായുസുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിലൂടെ ദുബൈയുടെ ആഗോള ആരോഗ്യ-വെൽനെസ് മേഖലയിലെ സ്വാധീനം ശക്തിപ്പെടുത്താനാണ് പുതിയ അതോറിറ്റി ലക്ഷ്യമിടുന്നത്.
ദുബൈയെ ഭാവിയിലെ ആരോഗ്യ-വെൽനെസ് നവീകരണങ്ങളുടെ കേന്ദ്രമായി മാറ്റാനുള്ള ഭരണകൂടത്തിന്റെ ദർശനത്തിന് ഈ പ്രഖ്യാപനം കൂടുതൽ ശക്തി പകരുമെന്നാണ് വിലയിരുത്തൽ.














































