‘സ്മാർട്ട് ഇന്റഗ്രേറ്റഡ് ഇൻഫ്രാസ്ട്രക്ചർ’ എന്ന പ്രമേയത്തിൽ നടക്കുന്ന ആഗോള മത്സരത്തിന് ഷെയ്ഖ് ഹംദാൻറെ രക്ഷാകർതൃത്വം.
ദുബായ്: ആഗോള സാങ്കേതിക വിദഗ്ധരെയും ഗവേഷകരെയും ആകർഷിച്ചുകൊണ്ട്, 2027-ൽ നടക്കുന്ന അഞ്ചാമത് ‘ദുബായ് വേൾഡ് ചലഞ്ച് ഫോർ സെൽഫ് ഡ്രൈവിംഗ് ട്രാൻസ്‌പോർട്ട്’ മത്സരത്തിനായുള്ള രജിസ്ട്രേഷൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് ഈ മെഗാ ഇവന്റ് അരങ്ങേറുന്നത്. “സ്മാർട്ട് ഇന്റഗ്രേറ്റഡ് ഇൻഫ്രാസ്ട്രക്ചർ” (Smart Integrated Infrastructure) എന്നതാണ് ഈ പതിപ്പിന്റെ പ്രധാന പ്രമേയം.


സ്വയം നിയന്ത്രിത ഗതാഗത രംഗത്തെ അത്യാധുനികവും പ്രായോഗികവുമായ പരിഹാരങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ ആഗോളതലത്തിലുള്ള ഐടി കമ്പനികൾ, ഗവേഷകർ, സർവ്വകലാശാലകൾ എന്നിവർക്ക് ഈ ചലഞ്ചിലൂടെ അവസരം ലഭിക്കും. മത്സരത്തിൽ മാറ്റുരച്ച് വിജയികളാകുന്നവർക്ക് ആകെ 12 ലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 44 ലക്ഷം യുഎഇ ദിർഹം) ആർടിഎ സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഭാവി ഗതാഗത സാങ്കേതികവിദ്യകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ളതാണ് ഈ അഞ്ചാം പതിപ്പ്. വെഹിക്കിൾ-ടു-എവരിതിങ് (V2X) കണക്റ്റിവിറ്റി, പ്രവചനാത്മക ട്രാഫിക് വിശകലനം (Predictive Traffic Analytics), ഓട്ടോമേറ്റഡ് വാലെറ്റ് പാർക്കിംഗ്, വാഹന പ്ലാറ്റൂണിംഗ് (Vehicle Platooning) തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളിലാണ് മത്സരാർത്ഥികൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
2030 ഓടെ ദുബായിലെ മൊത്തം യാത്രകളുടെ 25 ശതമാനവും ഡ്രൈവറില്ലാ വാഹനങ്ങളിലേക്ക് മാറ്റുക എന്ന ദുബായ് സർക്കാരിന്റെ തന്ത്രപ്രധാനമായ ലക്ഷ്യത്തിന് വലിയ പിന്തുണ നൽകുന്നതാണ് ഈ ചലഞ്ച്. അടിസ്ഥാന സൗകര്യ വികസനവും കൃത്രിമ ബുദ്ധിയും സമന്വയിപ്പിച്ചുകൊണ്ട് ഭാവി ഗതാഗതത്തിന്റെ ആഗോള ഹബ്ബായി ദുബായിയെ മാറ്റാനാണ് ആർടിഎ ഇതിലൂടെ ശ്രമിക്കുന്നത്.














































