അബുദാബി: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി യുഎഇയിലെ ക്രൈസ്തവ വിശ്വാസികൾ ഈസ്റ്റർ ആഘോഷിച്ചു. 50 ദിവസത്തെ ഉപവാസവും പ്രാർത്ഥനയും പൂർത്തിയാക്കിയ ശേഷമാണ് വിശുദ്ധ വാരാചരണങ്ങൾക്ക് സമാപനം കുറിച്ച് ഉയിർപ്പ് തിരുനാൾ ആഘോഷിച്ചത്.
പ്രദേശത്തെ സംഘർഷ സാഹചര്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും സമാധാനത്തിനായുള്ള പ്രത്യേക പ്രാർത്ഥനകളോടെയാണ് വിശ്വാസികൾ ഈസ്റ്ററെ വരവേറ്റത്. അബുദാബി, ഷാർജ എന്നിവിടങ്ങളിലെ വിവിധ ദേവാലയങ്ങളിൽ നടന്ന ഈസ്റ്റർ ശുശ്രൂഷകളിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. സുരക്ഷാ മുൻകരുതലുകൾ പരിഗണിച്ച് ദുബായിലെ ചില ദേവാലയങ്ങളിൽ ആരാധനകൾ ഓൺലൈനായി സംഘടിപ്പിച്ചു.
ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ നടന്ന ഉയിർപ്പ് ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി അഡ്വ. ഡോ. ഷാജി ജോർജ് കോറെപ്പിസ്കോപ്പ, സഹവികാരിമാരായ ഫാ. റോബിൻസ് ഡാനിയേൽ, ഫാ. മാത്യു എം. ഡാനിയേൽ, ഫാ. ബിബിൻ ബിജോയ് എന്നിവർ സഹകാർമികരായി.
അബുദാബി മാർത്തോമ്മാ ചർച്ചിൽ വികാരി ജനറൽ ഡാനിയൽ തോമസിന്റെ നേതൃത്വത്തിൽ ഈസ്റ്റർ ശുശ്രൂഷകൾ നടന്നു. ഇടവക വികാരി ജിജോ സി. ഡാനിയേൽ, സഹവികാരി ബിജോ എബ്രഹാം തോമസ് എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.
നോമ്പുകാലത്തിന് സമാപനം കുറിച്ച് വീട്ടിൽ തന്നെ വിഭവങ്ങൾ ഒരുക്കി കുടുംബങ്ങളും കൂട്ടായ്മകളും ആഘോഷത്തിൽ പങ്കുചേർന്നു. സംഘർഷ പശ്ചാത്തലത്തിൽ ഇത്തവണ ഹോട്ടലുകളിൽ നിന്നുള്ള സദ്യകൾ കുറവായതോടെ ഭൂരിഭാഗം പ്രവാസികളും വീട്ടുവിഭവങ്ങളോടെയാണ് ഈസ്റ്റർ ആഘോഷിച്ചത്.
വ്യാപാര സ്ഥാപനങ്ങളും ഈസ്റ്റർ ആഘോഷങ്ങൾക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ മുൻകൂട്ടി ഒരുക്കി. ആഘോഷകാലത്ത് വിലവർധന ഉണ്ടാകാതിരിക്കാനായി യുഎഇ സാമ്പത്തിക മന്ത്രാലയം കർശന നിർദേശങ്ങളും നൽകിയിരുന്നു.
ദുബായിൽ നിയന്ത്രണങ്ങൾ നിലനിന്നതിനെ തുടർന്ന് അബുദാബിയിലും ഷാർജയിലും ദേവാലയങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. പെസഹയും ദുഃഖവെള്ളിയുമുള്‍പ്പെടെയുള്ള വിശുദ്ധ വാരാചരണങ്ങളിലും വിശ്വാസികളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.














































