ദുബായ്: അക്ഷരസ്നേഹികൾക്ക് ഉത്സവലഹരി പകർന്ന് ദുബായ് ഹാംപ്ടൺ ഇന്റർനാഷണൽ സ്കൂളിൽ പുരോഗമിക്കുന്ന ഓർമ ലിറ്ററേച്ചർ ഫെസ്റ്റിന്റെ (OLF 2026) സമാപന സമ്മേളനത്തിൽ വെച്ച് മൂന്നാമത് ബോസ് കുഞ്ചേരി സാഹിത്യ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ, സംഗീത നാടക അക്കാദമി ചെയർമാൻ കരിവെള്ളൂർ മുരളി എന്നിവരുടെ സാന്നിധ്യം ചടങ്ങിന് ഗരിമയേകും. കഥ, കവിത എന്നീ വിഭാഗങ്ങളിലായി പ്രവാസ ലോകത്തെ മികച്ച സർഗ്ഗരചനകളെയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വി. ഷിനിലാൽ ആണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്.
കഥാ വിഭാഗത്തിൽ ശ്രീ വെള്ളിയോടൻ രചിച്ച ‘ഓപ്പറേഷൻ മോസസ്’ ഒന്നാം സ്ഥാനത്തിന് അർഹമായി. ഈ വിഭാഗത്തിൽ ശ്രീ പ്രശാന്തൻ സി. കെ. രചിച്ച ‘ഒളിച്ചുവെപ്പ്’ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കവിത വിഭാഗത്തിൽ ഇത്തവണ ഇരട്ട വിജയികളാണ് ഒന്നാം സ്ഥാനം പങ്കിടുന്നത്. ഡോ. മഞ്ജുളയുടെ ‘ജീവിതത്തിനോട്’, ബഷീർ മൂളിവയലിന്റെ ‘മരങ്ങളുടെ ഭാഷ’ എന്നീ കവിതകൾ ഒന്നാം സ്ഥാനം നേടിയപ്പോൾ, ശ്രീ രാമചന്ദ്രന്റെ ‘ചൂണ്ട’ എന്ന കവിത രണ്ടാം സ്ഥാനത്തിന് അർഹമായി. സാഹിത്യ അക്കാദമി ഭരണസമിതി അംഗം വി. എസ്. ബിന്ദു ടീച്ചർ, എഴുത്തുകാരൻ വി. ഷിനിലാൽ, ഡോ. ഷീജ വക്കം എന്നിവരടങ്ങിയ ജൂറിയാണ് വിധിനിർണ്ണയം നടത്തിയത്.

കോവിഡ് മഹാമാരിക്കാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരിക്കെ രോഗബാധിതനായി മരണമടഞ്ഞ ബോസ് കുഞ്ചേരിയുടെ ഓർമ്മകൾ പുരസ്കാര ചടങ്ങിന് വൈകാരികമായൊരു പശ്ചാത്തലമേകുന്നുണ്ട്. ‘ഓർമ’ സെൻട്രൽ കമ്മറ്റി അംഗം, സാഹിത്യവിഭാഗം കൺവീനർ, ഖിസൈസ് മേഖലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവാസികൾക്കിടയിൽ നിസ്തുലമായ സേവനം കാഴ്ചവെച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. തന്റെ ഔദ്യോഗിക തിരക്കുകൾക്കിടയിലും വായനയെയും എഴുത്തിനെയും സ്നേഹിച്ചിരുന്ന ബോസിന്റെ സ്മരണ നിലനിർത്താനാണ് ഓർമ ഈ പുരസ്കാരം തുടർച്ചയായ മൂന്നാം വർഷവും സംഘടിപ്പിക്കുന്നത്.
സാഹിത്യോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ചർച്ചകളും സംവാദങ്ങളും ഇതിനോടകം തന്നെ ഗൾഫിലെ മലയാളി സമൂഹത്തിനിടയിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. കേരളത്തിന്റെ സാംസ്കാരിക രംഗത്തെ പ്രമുഖരും പ്രവാസി എഴുത്തുകാരും ഒത്തുചേരുന്ന ഈ വേദി, മലയാള ഭാഷയുടെ അതിരുകൾക്കപ്പുറമുള്ള വളർച്ചയുടെ അടയാളപ്പെടുത്തൽ കൂടിയാണ്. പുരസ്‌കാര ജേതാക്കളുടെ രചനകൾ ഗൾഫ് മലയാളി സാഹിത്യത്തിന് പുത്തൻ ഉണർവ് നൽകുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു. അക്ഷരങ്ങളെയും മനുഷ്യസ്നേഹത്തെയും കൂട്ടിയിണക്കുന്ന ഇത്തരം വേദികൾ പ്രവാസ ജീവിതത്തിലെ അനിവാര്യമായ ആശ്വാസത്തുരുത്തുകളായി മാറുകയാണ്.










































