മസ്കത്ത്: ഒമാനിലെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ മിനാ അൽ ഫഹാൽ ടെർമിനലിൽ സ്ഫോടനമുണ്ടായതിനെ തുടർന്ന് എണ്ണ വിതരണവും കപ്പലുകളിലേക്ക് ഇന്ധനം നിറയ്ക്കുന്നതുമായ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
ടെർമിനലിലെ സിംഗിൾ ബോയ് മൂറിങ് (SBM) ബർത്തുകൾക്ക് സമീപമാണ് സ്ഫോടനം ഉണ്ടായതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എസ്ബിഎം-1, എസ്ബിഎം-2 ബർത്തുകൾക്കിടയിലായാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക വിവരം.
ഡ്രോൺ ആക്രമണമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്ന് സംഭവവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ആക്രമണം നടന്ന കൃത്യമായ സമയത്തെക്കുറിച്ചോ സംഭവത്തിന്റെ വ്യാപ്തിയെക്കുറിച്ചോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
സ്ഫോടനത്തെ തുടർന്ന് നിരവധി സൂപ്പർ ടാങ്കറുകൾ തുറമുഖത്തിന് പുറത്തുള്ള കടൽപ്രദേശത്ത് നങ്കൂരമിട്ട് കാത്തുനിൽക്കുന്നതായി ഷിപ്പിങ് ഡാറ്റകൾ വ്യക്തമാക്കുന്നു. എണ്ണ ലോഡിങ്, ബങ്കറിങ് സേവനങ്ങൾ താൽക്കാലികമായി തടസപ്പെട്ടതിനാൽ കപ്പൽ ഗതാഗതത്തിലും പ്രത്യാഘാതം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.
മിനാ അൽ ഫഹാൽ ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ സംഭരണ-കയറ്റുമതി കേന്ദ്രങ്ങളിലൊന്നാണ്. രാജ്യത്തിന്റെ എണ്ണ വ്യവസായവുമായി ബന്ധപ്പെട്ട നിർണായക പ്രവർത്തനങ്ങൾ ഇവിടെ നിന്നാണ് നിയന്ത്രിക്കുന്നത്. അതിനാൽ തന്നെ സംഭവത്തിന് അന്താരാഷ്ട്ര എണ്ണ വിപണിയിലും ശ്രദ്ധ ലഭിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് ഒമാൻ അധികൃതർ ഇതുവരെ വിശദമായ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചതായും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും റിപ്പോർട്ടുകളുണ്ട്.












































