കോഴിക്കോട്: വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടത്തിയ കേസിൽ യുവാവ് പൊലീസ് പിടിയിലായി. മലപ്പുറം ചേലേമ്പ്ര സ്വദേശിയായ മുഹമ്മദ് യൂനുസ് അൽത്താഫാണ് കോഴിക്കോട് സിറ്റി ഡാൻസാഫും ഫറോക്ക് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ അറസ്റ്റിലായത്.
ഫറോക്ക് കല്ലുവളപ്പ് പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിയിൽ നിന്ന് 149 ഗ്രാം എംഡിഎംഎയും ലഹരി വിൽപ്പനയിലൂടെ സമ്പാദിച്ചെന്ന് കരുതുന്ന 40,000 രൂപയും കടത്തിനുപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു.
വൻകിട ലഹരി സംഘങ്ങളിൽ നിന്ന് 150 മുതൽ 200 ഗ്രാം വരെ എംഡിഎംഎ മൊത്തമായി വാങ്ങി, ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി മേഖലകളിൽ ചെറിയ പാക്കറ്റുകളാക്കി വിതരണം ചെയ്യുന്നതായിരുന്നു പ്രതിയുടെ രീതി. സ്കൂൾ അവധിക്കാലം മുതലെടുത്ത് വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ലഹരിവസ്തുക്കൾ എത്തിച്ചതെന്ന് പ്രതി സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി.
ഇയാൾക്കെതിരെ കൊണ്ടോട്ടി, വൈത്തിരി പൊലീസ് സ്റ്റേഷനുകളിൽ ഇതിനുമുമ്പ് തന്നെ മയക്കുമരുന്ന് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ മൊബൈൽ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
ലഹരി വസ്തുക്കളുടെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്തുന്നതിനായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.








































