ദുബൈ: കരുത്തും വേഗവും ശരീരനിയന്ത്രണവും ഒരുപോലെ പരീക്ഷിക്കുന്ന ക്രോസ്‌ഫിറ്റ് ചാമ്പ്യൻഷിപ്പിൽ ദുബായ് താമസ കുടിയേറ്റ വകുപ്പിന് മികച്ച നേട്ടം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ സി പി) സംഘടിപ്പിച്ച 2026- ക്രോസ്‌ഫിറ്റ് ചാമ്പ്യൻഷിപ്പിൽ ജിഡിആർഎഫ്എ ദുബൈയിലെ നാല് ഉദ്യോഗസ്ഥർ പുരുഷ-വനിതാ വിഭാഗങ്ങളിലായി പോഡിയത്തിലെത്തി.
പുരുഷ വിഭാഗത്തിൽ ക്യാപ്റ്റൻ റാഷിദ് മുഹമ്മദ് അൽ മർറി ഒന്നാം സ്ഥാനവും സർജന്റ് മുഹമ്മദ് ഹുസൈൻ അലി രണ്ടാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ വാറന്റ് ഓഫീസർ 2 അഹ്‌ലം നബീൽ അൽ ബന്ന ഒന്നാം സ്ഥാനവും വാറന്റ് ഓഫീസർ 1 മറിയം അഹമ്മദ് അൽ ബലൂഷി മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഇതോടെ രണ്ട് വിഭാഗങ്ങളിലായി ജിഡിആർഎഫ്എ ദുബൈയ്ക്ക് നാല് മുൻനിര സ്ഥാനങ്ങളാണ് ലഭിച്ചത്.

ശാരീരിക കരുത്തിനൊപ്പം വേഗത, സഹനശേഷി, ചലനക്ഷമത, ശരീരനിയന്ത്രണം എന്നിവയും ഒരേസമയം പരീക്ഷിക്കുന്ന മത്സരരീതിയാണ് ക്രോസ്‌ഫിറ്റ്. ഭാരോദ്വഹനം, ശരീരഭാരം ഉപയോഗിച്ചുള്ള വ്യായാമങ്ങൾ, വേഗത്തിലുള്ള ചലനങ്ങൾ, സഹനശേഷി ആവശ്യമായ വിവിധ പ്രവർത്തനങ്ങൾ എന്നിവ മത്സരത്തിൽ ഉൾപ്പെടുന്നു. നിശ്ചിത സമയത്തിനുള്ളിൽ കൂടുതൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയോ നിർദിഷ്ട പ്രവർത്തനങ്ങൾ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കുകയോ ചെയ്യുന്നതിലൂടെയാണ് മത്സരാർഥികളുടെ പ്രകടനം വിലയിരുത്തുന്നത്.

ശാരീരിക മികവിനൊപ്പം മാനസിക ഏകാഗ്രതയും സമ്മർദ്ദത്തെ അതിജീവിക്കാനുള്ള കഴിവും ആവശ്യമായ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചാണ് ജിഡിആർഎഫ്എ ദുബൈയുടെ താരങ്ങൾ നേട്ടം സ്വന്തമാക്കിയത്.ജീവനക്കാരുടെ ആരോഗ്യവും ശാരീരികക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനും സ്ഥാപനത്തിൽ കായികസംസ്കാരം വളർത്തുന്നതിനുമുള്ള ജിഡിആർഎഫ്എ ദുബൈയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിവിധ കായിക മത്സരങ്ങളിലെ പങ്കാളിത്തം. മികച്ച പ്രകടനം കാഴ്ചവച്ച ഉദ്യോഗസ്ഥരെ ജിഡിആർഎഫ്എ ദുബൈ ഡയറക്ടർ ജനറൽ ലെഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അഭിനന്ദിച്ചു.










