ദുബായ്: അവധിക്കാലം കഴിഞ്ഞ് യുഎഇയിലേക്ക് മടങ്ങിയെത്തുന്ന പൗരന്മാരെയും താമസക്കാരെയും സന്ദർശകരെയും സ്വീകരിക്കാൻ ദുബായ് വിമാനത്താവളങ്ങൾ പൂർണസജ്ജമായതായി ജി.ഡി.ആർ.എഫ്.എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അറിയിച്ചു. യാത്രാ നടപടികൾ കൂടുതൽ വേഗത്തിലും സുഗമമായും പൂർത്തിയാക്കുന്നതിനൊപ്പം യാത്രക്കാർക്ക് മികച്ച അനുഭവം ഉറപ്പാക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.


യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥരെ പുനർവിന്യസിക്കുകയും സാങ്കേതിക സഹായ സംഘങ്ങളെ വിന്യസിക്കുകയും സ്മാർട്ട് ഗേറ്റുകളുടെ പരമാവധി ശേഷി പ്രയോജനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മുഖം തിരിച്ചറിയൽ, ബയോമെട്രിക് സാങ്കേതികവിദ്യ എന്നിവയുടെ സഹായത്തോടെ ഏതാനും സെക്കൻഡുകൾക്കുള്ളിൽ പാസ്‌പോർട്ട് പരിശോധന പൂർത്തിയാക്കാൻ സ്മാർട്ട് ഗേറ്റുകളിലൂടെ സാധിക്കും. ഇതുവഴി യാത്രക്കാർക്ക് പൂർണമായും കോൺടാക്ട്‌ലെസ് യാത്രാനുഭവമാണ് ലഭിക്കുക.റെഡ് കാർപറ്റ് കോറിഡോറുകളും പ്രത്യേക വരവ് ചാനലുകളും ഇതിനകം സജ്ജമാക്കിയിട്ടുണ്ട്. ദുബായ്ടെ സവിശേഷമായ ആതിഥേയത്വവും ഊഷ്മളമായ സ്വീകരണവും വിമാനത്താവളത്തിലെത്തുന്ന നിമിഷം മുതൽ യാത്രക്കാർക്ക് അനുഭവപ്പെടുന്ന തരത്തിലാണ് സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
ലോകോത്തര യാത്രാനുഭവം ഉറപ്പാക്കും
——————————————
ദുബായ് സർക്കാരിന്റെ കാഴ്ചപ്പാടും ഉന്നത നേതൃത്വത്തിന്റെ നിർദേശങ്ങളും ലോകോത്തര യാത്രാനുഭവമായി യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമാണ് ഈ ഒരുക്കങ്ങളെന്ന് ലഫ് ജനറൽ മുഹമ്മദ് അൽ മർറി പറഞ്ഞു. ഭാവിയുടെ നഗരമെന്ന നിലയിലും താമസിക്കാനും സന്ദർശിക്കാനും ഏറ്റവും ആകർഷകമായ ഇടങ്ങളിലൊന്നെന്ന നിലയിലും ദുബായുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.ദുബായ് വിമാനത്താവളങ്ങളിലെ പാസ്‌പോർട്ട് പരിശോധനാ ഉദ്യോഗസ്ഥരുടെയും ഫീൽഡ് സംഘങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. അവരുടെ ഉയർന്ന നിലവാരത്തിലുള്ള തയ്യാറെടുപ്പും ആത്മാർഥമായ സേവനവും ദുബായുടെ ഊഷ്മളമായ ആതിഥേയത്വത്തിന്റെ മുഖമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദുബായ് വിമാനത്താവളങ്ങളുടെ എയർപോർട്ട് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറലുമായും വിവിധ ഉദ്യോഗസ്ഥരുമായും പ്രവർത്തക സംഘങ്ങളുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് അൽ മർറി നിർദേശങ്ങൾ നൽകിയത്. യുഎഇയിലേക്ക് മടങ്ങിയെത്തുന്ന യാത്രക്കാരെയും സന്ദർശകരെയും ദുബായ് വിമാനത്താവളങ്ങളിലൂടെ ഊഷ്മളവും മികച്ചതുമായ രീതിയിൽ സ്വീകരിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ദുബായുടെ സംസ്കാരസമ്പന്നമായ പ്രതിച്ഛായ ഉയർത്തിപ്പിടിക്കുന്നതിനൊപ്പം എമിറേറ്റിന്റെ പ്രശസ്തമായ ആതിഥേയത്വത്തിന്റെയും മികവിന്റെയും മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്നതായിരിക്കണം ഓരോ യാത്രക്കാരനും ലഭിക്കുന്ന സ്വീകരണമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ‘ബോർഡർ ഹോസ്പിറ്റാലിറ്റി’
—————————————
അതിർത്തി പരിശോധനയെ കൂടുതൽ ആതിഥേയത്വപരമാക്കുന്ന ‘ബോർഡർ ഹോസ്പിറ്റാലിറ്റി’ എന്ന ആശയം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ജി.ഡി.ആർ.എഫ്.എ ദുബായ് തുടരുകയാണെന്ന് അൽ മർറി പറഞ്ഞു.ദുബായുടെ പ്രശസ്തമായ ആതിഥേയത്വത്തിന്റെയും ഊഷ്മളമായ സ്വീകരണത്തിന്റെയും അംബാസഡർമാരായി പ്രവർത്തിക്കാൻ പാസ്‌പോർട്ട് പരിശോധനാ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. വിമാനത്താവളങ്ങളിലെ അതിർത്തി പരിശോധനാ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി അന്താരാഷ്ട്ര തലത്തിലെ മികച്ച മാതൃകകൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗത അതിർത്തി പരിശോധനാ നടപടികളെ വേഗതയേറിയതും തടസ്സരഹിതവുമായ മികച്ച ആതിഥേയ അനുഭവമാക്കി മാറ്റുകയാണ് ലക്ഷ്യം. യാത്രക്കാരൻ വിമാനത്താവളത്തിലെത്തുന്ന നിമിഷം മുതൽ ഈ അനുഭവം ആരംഭിക്കുന്ന തരത്തിലാണ് സംവിധാനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.ദുബായ് വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുമായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തെയും നേരിട്ടുള്ള ഏകോപനത്തെയും അൽ മർറി പ്രത്യേകം പ്രശംസിച്ചു. Dubai Airports, Dubai Police, Dubai Customs, ദേശീയ വിമാനക്കമ്പനികൾ എന്നിവയുമായുള്ള ഏകോപനം യാത്രാ നടപടികൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കുന്നതിൽ നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു.വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള ഈ ഏകോപനം യാത്രാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും യാത്രക്കാരുടെ സന്തോഷം വർധിപ്പിക്കാനും ദുബായുടെ ലോകോത്തര വിമാനത്താവള സേവന നിലവാരം കൂടുതൽ ശക്തിപ്പെടുത്താനും സഹായിക്കുന്ന പ്രധാന ഘടകമാണെന്നും ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി കൂട്ടിച്ചേർത്തു.











