കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ വർധന തുടരുന്നു. ഇന്ന് പവന് 1040 രൂപ കൂടി 1,13,920 രൂപയായി ഉയർന്നു. ഗ്രാമിന് 130 രൂപയുടെ വർധനവോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 14,240 രൂപയായി.
ആഗോള സാഹചര്യങ്ങളിലെ അനിശ്ചിതത്വമാണ് വില വർധനയ്ക്ക് പ്രധാന കാരണം. യു.എസ്-ഇറാൻ വെടിനിർത്തൽ സംബന്ധിച്ച അനിശ്ചിതത്വങ്ങളും മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയും വിപണിയെ സ്വാധീനിക്കുന്നുണ്ട്. കൂടാതെ, അമേരിക്കയുടെ സൈനിക നീക്കങ്ങളും ‘ഡൂംസ്ഡേ’ വിമാനങ്ങളുടെ സാന്നിധ്യവും ആഗോള ആശങ്ക വർധിപ്പിക്കുന്ന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു.
യു.എസ് ഉപരോധം ലംഘിച്ച് ചൈനീസ് കപ്പലുകൾ ഹുർമുസ് കടലിടുക്ക് കടന്ന സംഭവവും അമേരിക്കയുടെ ശക്തമായ പ്രതികരണവും വിപണിയിൽ അനിശ്ചിതത്വം കൂട്ടിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമായി സ്വർണവില ഉയർന്ന നില തുടരുകയാണ്.
ഇന്നലെ പവന് 1080 രൂപയും ഗ്രാമിന് 135 രൂപയും വർധിച്ച് പവന് 1,12,880 രൂപയും ഗ്രാമിന് 14,110 രൂപയുമായിരുന്നു.
ഈ വർഷം ജനുവരി 29നാണ് കേരളത്തിൽ സ്വർണവില എക്കാലത്തെയും ഉയർന്ന നിലയായ 1,31,160 രൂപയിലെത്തിയത്. നിലവിലെ സാഹചര്യത്തിൽ വിലയിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ടെന്നാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്.









































