ദുബായ്: നരേന്ദ്ര മോദി യു.എ.ഇയ്ക്ക് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായ ഭാഷയിൽ അപലപിച്ചു.
ജനവാസ മേഖലകളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഇത്തരം നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരുക്കേറ്റ സംഭവവും ഇന്ത്യ ഗൗരവമായി കാണുന്നതായി അധികൃതർ വ്യക്തമാക്കി.
പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നയതന്ത്ര മാർഗങ്ങളും സംവാദവും അനിവാര്യമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഹോർമുസ് കടലിടുക്ക് വഴി സുരക്ഷിതമായ കപ്പൽ ഗതാഗതം പ്രാദേശിക സമാധാനത്തിനും ആഗോള ഊർജ സുരക്ഷയ്ക്കും നിർണായകമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു: പരുക്കേറ്റ ഇന്ത്യൻ പൗരന്മാർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ യു.എ.ഇ അധികാരികളുമായി ഇന്ത്യ നിരന്തരം ബന്ധത്തിലുണ്ട്.
സംഘർഷം ആരംഭിച്ചതിനുശേഷം യു.എ.ഇയിൽ വിവിധ ആക്രമണങ്ങളിലായി 227 പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. വിവിധ രാജ്യക്കാരായ പത്ത് സിവിലിയന്മാർക്ക് ജീവൻ നഷ്ടമായതായും സൂചനകളുണ്ട്.
രാജ്യാന്തര നിയമങ്ങൾ പാലിച്ച് മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യ പിന്തുണ നൽകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.







































