മനാമ: അലുമിനിയം ബഹ്റൈൻ (അൽബ) പ്ലാന്റിന് നേരെ ഇറാൻ ആക്രമണം നടത്തിയതായി കമ്പനി സ്ഥിരീകരിച്ചു. ശനിയാഴ്ച നടന്ന ആക്രമണത്തിൽ രണ്ട് ജീവനക്കാർക്ക് നിസ്സാര പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
ജീവനക്കാരുടെ സുരക്ഷയാണ് പ്രധാന പരിഗണനയെന്ന് അൽബ വ്യക്തമാക്കി. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകിയതായും, പ്ലാന്റിന്റെ സുരക്ഷ ഉറപ്പാക്കിയതായും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ആക്രമണത്തെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനൊപ്പം, പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരാൻ ആവശ്യമായ ക്രമീകരണങ്ങളും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും നിലവിലെ സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. ആവശ്യമെങ്കിൽ കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും അറിയിച്ചു.
ഇതിനിടെ, ഞായറാഴ്ച പുലർച്ചെയും രാജ്യത്തെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണ ശ്രമം നടത്തിയെങ്കിലും പ്രതിരോധസേന അതിനെ വിജയകരമായി തടഞ്ഞതായി റിപ്പോർട്ടുകളുണ്ട്.








































