അബൂദബി: ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുകയായിരുന്ന യു.എ.ഇ ദേശീയ എണ്ണ കമ്പനിയായ അഡ്നോകിന്റെ എണ്ണ ടാങ്കറിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി യു.എ.ഇ സ്ഥിരീകരിച്ചു. രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും പ്രദേശത്ത് വീണ്ടും ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
ഈ നടപടി അന്താരാഷ്ട്ര സമുദ്ര ഗതാഗത സ്വാതന്ത്ര്യത്തെ ഉറപ്പാക്കുന്ന യു.എൻ സുരക്ഷ കൗൺസിലിന്‍റെ പ്രമേയത്തിനെതിരെയുളള നഗ്നമായ ലംഘനമാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര കപ്പൽപാതകളെ ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും മന്ത്രാലയം ശക്തമായി പ്രതികരിച്ചു.
വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും സമുദ്രപാതകളിൽ തടസ്സം സൃഷ്ടിക്കുന്ന നടപടികളും ഇറാന്റെ ഭാഗത്ത് നിന്ന് ആവർത്തിക്കപ്പെടുന്നതായി യു.എ.ഇ ആരോപിച്ചു. ഹോർമുസ് കടലിടുക്ക് രാഷ്ട്രീയ സമ്മർദ്ദത്തിനായി ഉപയോഗിക്കുന്നതും സാമ്പത്തിക ബ്ലാക്ക്മെയിലിംഗിനായി ഉപയോഗിക്കുന്നതും കടൽകൊള്ളയ്‌ക്ക് സമാനമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇറാൻ റവല്യൂഷണറി ഗാർഡ് കോർപ്സ് നടത്തുന്ന ഇത്തരം നടപടികൾ മേഖലയുടെ സ്ഥിരതയ്ക്കും ആഗോള ഊർജ സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്ന് യു.എ.ഇ മുന്നറിയിപ്പ് നൽകി. യാതൊരു പ്രകോപനവുമില്ലാതെ നടക്കുന്ന ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും ഹോർമുസ് കടലിടുക്ക് ഉപാധികളില്ലാതെ തുറന്നുനൽകണമെന്നും യു.എ.ഇ ആവശ്യപ്പെട്ടു.
സംഭവത്തെ തുടർന്ന് അന്താരാഷ്ട്ര തലത്തിലും ആശങ്ക ഉയർന്നിരിക്കുകയാണ്. ആഗോള വ്യാപാരത്തിനും എണ്ണ വിതരണത്തിനും നിർണായകമായ ഹോർമുസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യം വീണ്ടും ചർച്ചയാവുകയാണ്.















































