പത്തനാപുരം: എൽ.ഡി.എഫ് സ്ഥാനാർഥി കെ.ബി. ഗണേഷ് കുമാറിനെതിരെ കടുത്ത വിമർശനവുമായി യു.ഡി.എഫ് സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാല രംഗത്ത്. പൊതുപ്രവർത്തകർക്ക് സ്വഭാവശുദ്ധി അനിവാര്യമാണെന്നും വിവാദപരമായ പരാമർശങ്ങൾ ജനങ്ങൾക്ക് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
“എനിക്ക് 5,000 ഭാര്യമാരൊന്നുമില്ല. എനിക്കൊരു ഭാര്യയും രണ്ട് മക്കളുമാണ്. നല്ല കുടുംബജീവിതമാണ് നയിക്കുന്നത്. എന്നെ ഭാര്യ തല്ലിയിട്ടില്ല, നാട്ടുകാരും തല്ലിയിട്ടില്ല, ഞാൻ തിരിച്ചും തല്ലിയിട്ടില്ല,” എന്ന് അദ്ദേഹം പ്രതികരിച്ചു.
പൊതുപ്രവർത്തകർ സോഷ്യൽ ഓഡിറ്റിംഗിന് വിധേയരാകുന്നവരാണെന്നും, അത്തരത്തിൽ ഒരു ജനപ്രതിനിധി വിവാദപരമായ പ്രസ്താവനകൾ നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്തിടെ ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ചാണ് അദ്ദേഹം പ്രതികരിച്ചത്.
കഴിഞ്ഞ അഞ്ച് വർഷമായി മണ്ഡലത്തിൽ സജീവമായി പ്രവർത്തിച്ചിട്ടുണ്ടെന്നും ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിട്ടുണ്ടെന്നും ജ്യോതികുമാർ പറഞ്ഞു. “ജനങ്ങളുടെ സുഖദുഃഖങ്ങളിൽ ഒപ്പമുണ്ടായിരുന്നു. വിവാഹങ്ങളിലും മരണവീടുകളിലും പങ്കെടുത്തു. അത് പൊതുപ്രവർത്തകന്റെ ഉത്തരവാദിത്വമാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മരണവീടുകളിൽ പങ്കെടുത്തതിനോട് ബന്ധപ്പെട്ട വിമർശനങ്ങൾ എതിർസ്ഥാനാർഥിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നുവെന്നും അതിന് പ്രതികരിക്കാൻ താൻ തയ്യാറായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. “ജനങ്ങൾ തന്നെ അതിന് മറുപടി പറയും,” എന്നും വ്യക്തമാക്കി.
ഈ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ വിധി യു.ഡി.എഫിന് അനുകൂലമായിരിക്കുമെന്നും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. മണ്ഡലത്തിലെ വോട്ടർമാർക്ക് ശരിയും തെറ്റും തിരിച്ചറിയാൻ കഴിയുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.









































