തിരുവനന്തപുരം: വഴുതക്കാട്ടെ ട്രിവാൻഡ്രം ക്ലബിന് സമീപം ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ നടൻ മണിയൻപിള്ള രാജുവിന് ആശ്വാസം. അപകടസമയത്ത് മദ്യപിച്ചിരുന്നില്ലെന്ന് കെമിക്കൽ ലാബിലെ ശാസ്ത്രീയ പരിശോധനാഫലം വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചു.
ഇതോടെ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ഒഴിവാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. നിലവിൽ ‘ഹിറ്റ് ആൻഡ് റൺ’ കേസാണ് രാജുവിനെതിരെ തുടരുന്നത്.
ഫെബ്രുവരി 5നാണ് രാജു ഓടിച്ച കാറും ബൈക്കും തമ്മിൽ ഇടിച്ച് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ പോയതാണ് വിവാദമായത്. ഭയന്ന് പോയതിനാലാണ് വാഹനം നിർത്താതിരുന്നതെന്നും, ബൈക്ക് കാറിൽ ഇടിച്ചുകയറിയതാണെന്നും രാജു പിന്നീട് വിശദീകരിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ പൊലീസ് രാജുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. അപകടദിവസം തന്നെ കസ്റ്റഡിയിൽ എടുക്കാത്തതിൽ പൊലീസ് നടപടിക്കെതിരെ വിമർശനവും ഉയർന്നിരുന്നു. പിന്നീട് സ്റ്റേഷനിൽ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തുകയും രക്തസാമ്പിൾ പരിശോധനയ്ക്ക് അയക്കുകയും ചെയ്തത്.
രണ്ടുമാസത്തിന് ശേഷമാണ് പരിശോധനാഫലം ലഭിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ പ്രകാരം വാഹനം അമിതവേഗത്തിലായിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.









































