മുക്കം: മുക്കത്ത് രണ്ട് കേന്ദ്രങ്ങളിൽ നിന്നായി 2 കിലോ 800 ഗ്രാമിലധികം എം.ഡി.എം.എ പിടികൂടിയ കേസിൽ അന്വേഷണം വ്യാപകമാക്കി പൊലീസ്. ലഹരി കടത്തിന്റെ ശൃംഖല സംസ്ഥാന അതിർത്തികൾ കടന്നുപോകുന്നതായി സൂചന ലഭിച്ചതോടെ, അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും നീട്ടി പ്രത്യേക സംഘം രൂപീകരിച്ചു.
താമരശ്ശേരി ഡി.വൈ.എസ്.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവർത്തിക്കുന്നത്. ലഹരിയുടെ ഉറവിടം, വിതരണ ശൃംഖല, സാമ്പത്തിക ഇടപാടുകൾ, കൂട്ടാളികളുടെ പങ്ക് തുടങ്ങിയവയാണ് അന്വേഷണത്തിന്റെ പ്രധാന കേന്ദ്രീകരണം.
കേസിൽ പ്രധാന പ്രതിയായ മുക്കം പൂളപ്പോയിൽ സ്വദേശിയായ പി. മുഹമ്മദ് ഹനീഫ (36) ഇപ്പോൾ വടകര നാർക്കോട്ടിക് കോടതിയുടെ റിമാൻഡിലാണ്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. ഈ ചോദ്യം ചെയ്യലിലൂടെ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്ന നെറ്റ്വർക്കിന്റെ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ, കോഴിക്കോട് ബേപ്പൂർ സ്വദേശിനിയായ റെയ്ഹാനത്ത് (45) പിടിയിലായിരുന്നു.
ഏപ്രിൽ 2നാണ് ആദ്യം ഹനീഫയിൽ നിന്ന് 517 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ വൻ തോതിലുള്ള മയക്കുമരുന്ന് ശേഖരം കണ്ടെത്തുകയായിരുന്നു. പണഎണ്ണൽ മെഷീൻ, ഡിജിറ്റൽ ത്രാസുകൾ, പാക്കിങ് കവറുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു.
പോലീസ് അന്വേഷണത്തിൽ ഹനീഫയുടെ പ്രവർത്തനരീതി വ്യക്തമായി. ഡൽഹി, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളിൽ നിന്ന് വിമാനമാർഗം ലഹരി എത്തിച്ച്, തിരിച്ചുപോക്കിൽ ട്രെയിൻ ഉപയോഗിച്ച് യാത്ര ചെയ്തിരുന്നു. നിരന്തരം വിമാനയാത്രകൾ നടത്തിയിരുന്നുവെന്നത് അന്വേഷണത്തിൽ നിർണായകമായി.
മുമ്പ് ഒഡീഷയിൽ നിന്ന് കന്നുകാലികളെ കൊണ്ടുവന്ന് ആന്ധ്ര പ്രദേശ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വിൽപ്പന നടത്തിയിരുന്ന ഹനീഫ, പിന്നീട് ലഹരി കടത്തിലേക്ക് മാറിയതായും പൊലീസ് കണ്ടെത്തി. ഈ പഴയ വ്യാപാരബന്ധങ്ങൾ തന്നെ ലഹരി ശൃംഖലയിൽ പ്രവേശിക്കാൻ സഹായിച്ചിരിക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
സംഭവത്തിൽ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നാർകോട്ടിക് സെൽ, ഡാൻസാഫ് സംഘം, മുക്കം പൊലീസ് എന്നിവർ സംയുക്തമായാണ് പ്രവർത്തിച്ചത്. കേരളത്തിൽ അടുത്തകാലത്ത് കണ്ടെത്തിയ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടകളിലൊന്നായി ഈ കേസ് വിലയിരുത്തപ്പെടുന്നു.
അന്തർസംസ്ഥാന ലഹരി മാഫിയയുടെ വേരുകൾ കണ്ടെത്തുന്നതിനായി കൂടുതൽ അറസ്റ്റുകളും പരിശോധനകളും ഉണ്ടാകാനിടയുണ്ടെന്ന് പൊലീസ് സൂചന നൽകി.









































