തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ഇന്ന് രാത്രി മുതൽ ആരംഭിക്കും. പ്രവേശന നടപടികൾക്ക് മുന്നോടിയായി പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്ന് ഉച്ചയോടെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കും. വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ ഒരാഴ്ച സമയം അനുവദിക്കാനാണ് തീരുമാനം.
സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി നിലവിൽ 3,61,044 സീറ്റുകളാണ് പ്ലസ് വൺ പ്രവേശനത്തിനായി ലഭ്യമാക്കിയിട്ടുള്ളത്. ഇതിന് പുറമെ 352 താൽക്കാലിക ബാച്ചുകൾ തുടരാനും, സീറ്റ് ക്ഷാമം നേരിടുന്ന ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും ആനുപാതികമായി സീറ്റ് വർധിപ്പിക്കാനുമുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും.
മന്ത്രിസഭയുടെ അനുമതിക്ക് വിധേയമായാണ് ഈ തീരുമാനം നടപ്പാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. സീറ്റ് വർധനയും താൽക്കാലിക ബാച്ചുകളും ഉൾപ്പെടുന്നതോടെ സംസ്ഥാനത്തെ ആകെ പ്ലസ് വൺ സീറ്റുകളുടെ എണ്ണം ഏകദേശം 4.26 ലക്ഷമായി ഉയരും.
വിദ്യാർത്ഥികൾക്ക് https://hscap.kerala.gov.in/ പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതോടൊപ്പം തന്നെ വി.എച്ച്.എസ്.ഇ കോഴ്സുകളിലേക്കുള്ള അപേക്ഷ സ്വീകരണവും ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് ആകെ 4,26,932 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 1,78,220 സീറ്റുകൾ സർക്കാർ സ്കൂളുകളിലും 1,92,041 സീറ്റുകൾ എയ്ഡഡ് സ്കൂളുകളിലും 56,671 സീറ്റുകൾ അൺഎയ്ഡഡ് സ്കൂളുകളിലുമായിരുന്നു. സർക്കാർ സ്കൂളുകളിലെയും എയ്ഡഡ് സ്കൂളുകളിലെയും ആകെ 3,05,143 സീറ്റുകളിലേക്കാണ് ഏകജാലക സംവിധാനം വഴി പ്രവേശനം നടത്തുന്നത്.
അതേസമയം, എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്കും കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കും സ്കൂൾതലത്തിലാണ് പ്രവേശനം നടക്കുക. അൺഎയ്ഡഡ് സ്കൂളുകളിലെ മുഴുവൻ സീറ്റുകളിലേക്കും സ്കൂൾ അടിസ്ഥാനത്തിലുള്ള പ്രവേശന സംവിധാനമാണ് തുടരുന്നത്.













































