ന്യൂഡൽഹി: അവയവദാനത്തിലൂടെ പുതുചരിത്രം കുറിച്ച പത്തനംതിട്ട സ്വദേശിയായ ആലിൻ ഷെറിനെ ‘മൻ കീ ബാത്ത്’ പരിപാടിയിൽ അനുസ്മരിച്ച് നരേന്ദ്ര മോദി.
ജീവിതത്തിന്റെ തുടക്കത്തിലേ വേർപിരിഞ്ഞ കുഞ്ഞ് ഏറെ സ്വപ്നങ്ങൾ ബാക്കി വെച്ചാണ് പോയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുഞ്ഞിന്റെ വിയോഗത്തിന്റെ വേദനക്കിടയിലും അവയവദാനത്തിന് മുന്നോട്ടുവന്ന മാതാപിതാക്കളെ നമിക്കുന്നുവെന്നും അദ്ദേഹം പരാമർശിച്ചു.
“മഹനീയ ചിന്തയുടെയും ഉറച്ച വ്യക്തിത്വത്തിന്റെയും പ്രതീകമാണ് അവരുടെ തീരുമാനം. ആലിൻ ഷെറിൻ എന്ന പേര് എല്ലായ്പ്പോഴും ഓർമിക്കപ്പെടും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട വേദനക്കിടയിലും മറ്റുള്ളവരെ സഹായിക്കാൻ മുന്നോട്ട് വന്നത് സമൂഹത്തിന് വലിയ മാതൃകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അവയവദാന രംഗത്ത് ഇന്ത്യ മുന്നിലാണെന്നും, അത് മഹത്തായ കാര്യമാണെന്നും ആവശ്യക്കാരെ സഹായിക്കാൻ കൂടുതൽ പേർ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മെഡിക്കൽ ഗവേഷണ രംഗത്ത് രാജ്യം മുൻപന്തിയിലാണെന്നും, അവയവം സ്വീകരിച്ച പലരും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.
പത്തനംതിട്ട സ്വദേശികളായ അരുണ്‍ എബ്രഹാം, ഷെറിൻ ആൻ ജോൺ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള മകളായിരുന്നു ആലിൻ. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌കമരണം സംഭവിച്ച കുഞ്ഞിന്റെ കരൾ, വൃക്ക, നേത്രപടലം, ഹൃദയ വാൽവ് എന്നിവയാണ് ദാനം ചെയ്തത്.
English Summary:
Prime Minister Narendra Modi paid tribute to infant Aline Sherin during Mann Ki Baat, praising her parents for donating her organs after she was declared brain dead following an accident. He described their decision as noble and urged citizens to support organ donation, highlighting India’s progress in the field.










































