മുംബൈ: ₹114.98 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് റിലയൻസ് ടെലികോം ലിമിറ്റഡിനും അതിന്റെ മുൻ ഡയറക്ടർമാർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്ത് Central Bureau of Investigation (സി.ബി.ഐ). കേസുമായി ബന്ധപ്പെട്ട് മുംബൈയിലെ വിവിധ സ്ഥലങ്ങളിൽ റെയ്ഡും നടത്തി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) പരാതിയെ തുടർന്നാണ് നടപടി. മുൻ ഡയറക്ടർമാരായ സതീഷ് സേത്, ഗൗതം ബി. ദോഷി എന്നിവരടക്കം നിരവധി പേരെ പ്രതികളാക്കി.
ക്രിമിനൽ ഗൂഢാലോചന, വഞ്ചന, അഴിമതി നിരോധന നിയമലംഘനം, ഔദ്യോഗിക സ്ഥാനത്തിന്റെ ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ബാങ്കിനെ വഞ്ചിച്ച് ₹114.98 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നാണ് പരാതി.
റിലയൻസ് ടെലികോമിന് 735 കോടി രൂപയുടെ വായ്പ അനുവദിച്ച 11 ബാങ്കുകളുടെ കൺസോർഷ്യത്തിൽ എസ്.ബി.ഐയും പങ്കാളിയായിരുന്നു.
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതികളുടെ വസതികളിലും കമ്പനിയുടെ രജിസ്റ്റർഡ് ഓഫിസിലും സി.ബി.ഐ പരിശോധന നടത്തി. വായ്പാ ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി രേഖകൾ കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു.
കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്നും സി.ബി.ഐ വ്യക്തമാക്കി.









































