കൊച്ചി: സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് വീണ്ടും ലഹരിമരുന്ന് കേസിൽ പൊലീസ് പിടിയിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുള്ള എം.ജെ. റെസിഡൻസിയിൽ നടത്തിയ പരിശോധനയിലാണ് റിൻസിയെയും സംഘത്തെയും അറസ്റ്റ് ചെയ്തത്.
ലഹരി ഉപയോഗത്തിനും വിൽപനയ്ക്കുമായി ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. റിൻസിക്കൊപ്പം വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്, നൂറനാട് സ്വദേശി ബിജു എന്നിവരും പിടിയിലായി. ഇവരിൽ നിന്ന് 3.58 ഗ്രാം എം.ഡി.എം.എയാണ് പൊലീസ് പിടിച്ചെടുത്തത്.
ഇത് റിൻസി മുംതാസ് ലഹരിക്കേസിൽ കുടുങ്ങുന്ന ആദ്യ സംഭവം അല്ല. 2025 ജൂലൈയിലും സമാന രീതിയിൽ ലഹരിമരുന്നുമായി ഇവർ പിടിയിലായിരുന്നു. അന്ന് നടത്തിയ അന്വേഷണത്തിൽ സിനിമാ മേഖലയിലെ ‘ഡ്രഗ് ലേഡി’ എന്നാണ് പൊലീസ് റിൻസിയെ വിശേഷിപ്പിച്ചത്. സിനിമാ പ്രമോഷൻ പരിപാടികളുടെ മറവിൽ ഷൂട്ടിങ് ലൊക്കേഷനുകളിലും യുവതാരങ്ങൾക്കിടയിലും ലഹരിമരുന്ന് വിതരണം ചെയ്തിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
എം.ഡി.എം.എയും കൊക്കെയ്‌നും ഉൾപ്പെടെയുള്ള മാരക ലഹരിമരുന്നുകളാണ് പ്രധാനമായും വിതരണം ചെയ്തിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കോഴിക്കോട് ഫറോക്ക് സ്വദേശിനിയായ റിൻസി, ഇൻസ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്ഫോമുകളിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ്.
മലയാള സിനിമ മേഖലയിലെ ചില യുവതാരങ്ങളുമായി ഉണ്ടായിരുന്ന ബന്ധം ഉപയോഗിച്ചാണ് ലഹരി ശൃംഖല വികസിപ്പിച്ചതെന്നും പൊലീസ് സംശയിക്കുന്നു. വീണ്ടും കേസിൽ കുടുങ്ങിയ സാഹചര്യത്തിൽ റിൻസിക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.





































