അനധികൃത പാർക്കിങ്ങിനും തെറ്റായ ഡ്രോപ്പ്-ഓഫുകൾക്കുമെതിരെ മുന്നറിയിപ്പ്; സ്കൂൾ മേഖലകളിൽ 2010 മുതൽ പൂജ്യം അപകടമരണമെന്ന നേട്ടം തുടർന്ന് ദുബായ്
ദുബായ് — സെപ്റ്റംബർ 1, 2026 : പുതിയ അധ്യയന വർഷം ആരംഭിച്ച പശ്ചാത്തലത്തിൽ, സ്കൂൾ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും റോഡ് സുരക്ഷ മുൻനിർത്തി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) വിപുലമായ ബോധവത്കരണ കാമ്പയിന് തുടക്കമിട്ടു.
സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ഗതാഗതക്കുരുക്കും അപകട സാധ്യതകളും ഒഴിവാക്കാനായി കൃത്യമായ മാർഗനിർദേശങ്ങളാണ് ആർ.ടി.എ പുറത്തിറക്കിയിരിക്കുന്നത്. സ്കൂൾ മേഖലകളിലെ വേഗപരിധി പാലിക്കുക, കാൽനടയാത്രക്കാരുടെ ക്രോസിങ്ങുകളിൽ ജാഗ്രത പുലർത്തുക, സ്കൂൾ ബസുകൾക്ക് മതിയായ അകലം നൽകുക എന്നിവയ്ക്ക് ഡ്രൈവർമാർ മുൻഗണന നൽകണം.


സ്കൂളുകൾക്ക് മുന്നിൽ വാഹനം ഇരട്ടവരിയായി പാർക്ക് ചെയ്യുന്നതും (ഡബിൾ പാർക്കിങ്) റോഡിന് നടുവിൽ വിദ്യാർഥികളെ ഇറക്കുന്നതും കടുത്ത അപകടങ്ങൾക്ക് വഴിവെക്കുമെന്ന് അധികൃതർ ഓർമിപ്പിച്ചു. കുട്ടികളെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള ‘ഡ്രോപ്പ്-ഓഫ്’ ബേകൾ മാത്രമേ ഉപയോഗിക്കാവൂ.
2010 മുതൽ ദുബായിലെ സ്കൂൾ മേഖലകളിൽ ഒരു വാഹനാപകട മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആർ.ടി.എ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സി.ഇ.ഒ ഹുസൈൻ അൽ ബന്ന വ്യക്തമാക്കി. കഴിഞ്ഞ അധ്യയന വർഷം 20,000-ലധികം രക്ഷിതാക്കളിൽ നടത്തിയ സർവേയിൽ 91 ശതമാനം പേരും നിശ്ചിത ഡ്രോപ്പ്-ഓഫ് സ്ഥലങ്ങൾ ഉപയോഗിക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
വിവിധ പ്രായത്തിലുള്ള വിദ്യാർഥികൾക്കായി ‘ഹലോ മൈ സ്കൂൾ’, ‘ഗോൾഡൻ റൂൾസ് ഫോർ ജനറേഷൻസ് സേഫ്റ്റി’, ‘വെർച്വൽ ഡ്രൈവിങ് ലൈസൻസ്’ തുടങ്ങിയ പ്രത്യേക ബോധവത്കരണ പരിപാടികളും ആർ.ടി.എ നടപ്പിലാക്കുന്നുണ്ട്. ഇതിനൊപ്പം സ്കൂൾ പരിസരങ്ങളിലെ റോഡ് നവീകരണം, സ്പീഡ് ബ്രേക്കറുകൾ, സ്മാർട്ട് സൈൻബോർഡുകൾ എന്നിവ ഉൾപ്പെടുന്ന സുരക്ഷാ ക്രമീകരണങ്ങളും ശക്തിപ്പെടുത്തി.










